അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രപതിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം : ആക്രമണം പ്രസിഡന്റ് ഈദ് സന്ദേശം നല്‍കുന്നതിന് തൊട്ടുമുമ്പ്

Afghanistan | Bignewslive

കാബൂള്‍ : രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ കീഴടക്കി മുന്നേറുന്നതിനിടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കായിരുന്നു ആക്രമണം.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പില്‍ തന്നെയാണ് അമേരിക്കന്‍ എംബസി ഉള്‍പ്പടെയുള്ള ചില നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് പതിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരണമില്ല.

അതേസമയം ആക്രമണം നടന്നെങ്കിലും കനത്ത സുരക്ഷയൊരുക്കിയ ശേഷം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തു. “അഫ്ഗാനിസ്ഥാന്റെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അഫ്ഗാന്‍ ജനതയാണ്. ദൃഢമായ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ആറ് മാസത്തിനകം ഈ സാഹചര്യം മാറും.” പ്രസിഡന്റ് പറഞ്ഞു. നമ്മുടെ ജനതയുടെ പ്രതീക്ഷയുണര്‍ത്തുന്ന എന്തെങ്കിലും തീരുമാനം ഇതുവരെ താലിബാന്റെ ഭാഗത്ത് നിന്നുണ്ടായോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.

ഇതാദ്യമായല്ല അഫ്ഗാനില്‍ പ്രസിഡന്റിന്റെ വസതിയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ഡിസംബറിലും സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു. പ്രസിഡന്‍ഷ്യല്‍ വസതി കൂടാതെ കാബൂളിന്റെ മറ്റ് രണ്ട് പ്രദേശങ്ങളിലും റോക്കറ്റ് ആക്രമണം നടന്നു.

Exit mobile version