രനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ഒക്ടോബര്‍ 26ന് വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്സയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സിരിസേന നിയോഗിച്ചിരുന്നു.

കൊളംബോ: രനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ വിക്രമെസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതായി ഡെയ്ലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ടു ചെയ്തു. ഒക്ടോബര്‍ 26ന് വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്സയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സിരിസേന നിയോഗിച്ചിരുന്നു.

റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ യുപിഎഫ്എ പിന്‍വലിച്ചതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജപക്‌സയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജ്പക്സെയ്ക്ക് കഴിയാതെ വന്നതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയം അനിശ്ചിതത്വം തുടര്‍ന്നു.

സിരിസേനയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്തെത്തുകയും ഇടക്കാല തെരഞ്ഞെടുപ്പിന് അനുമതി നല്‍കാതിരിക്കുകയും ചെയ്തതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഡിസംബര്‍ 3ന് രാജപക്‌സെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സ്റ്റേ ഓര്‍ഡറും പുറപ്പെടുവിച്ചിരുന്നു. രാജപക്സെ ശനിയാഴ്ച പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി വെച്ചിരുന്നു.

ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ ഒരിക്കലും അധികാരത്തില്‍ വീണ്ടും നിയമിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. മോശം ഭരണവും അഴിമതിയും ആരോപിച്ചായിരുന്നു വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയത്.

2015 ലാണ് വിക്രംസിംഗിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രജ്പക്‌സെയുടെ 10 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തെ ഭരണം അവസാനിപ്പിച്ചാണ് സിരിസേന രാജ്യത്തെ പ്രഥമപൗരന്റെ പദവിയിലെത്തുന്നത്.

Exit mobile version