കൊവിഡ് വ്യാപനം ശക്തമാകുന്നു; ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, ഹിമാചലില്‍ സ്‌കൂളുകള്‍ അടച്ചു

ധാക്ക : കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴു ദിവസത്തേക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ലോക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

അതേസമയം ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.ഇന്നലെ 89,129 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

ഇന്നലെ 89,129 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,15,69,241 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി. 6,58,909 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് രൂക്ഷമാകുന്നത് പരിഗണിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏപ്രില്‍ 15 വരെ അടച്ചിടാന്‍ തീരുമാനിച്ചു.

Exit mobile version