കോവിഡ് മൂര്‍ധന്യതയില്‍ നില്‍ക്കുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് അതീവ അപകടകരം; മുന്നറിയിപ്പുമായി വാക്‌സിന്‍ വിദഗ്ധന്‍

ജനീവ: കോവിഡ് മഹാമാരിയ്‌ക്കെതിരെ നടക്കുന്ന കൂട്ട വാക്‌സിനേഷന്‍ മനുഷ്യരാശിക്കുതന്നെ അപകടമാണെന്ന വാദവുമായി വാക്‌സിന്‍ വിദഗ്ധന്‍ ഗീര്‍ത് വാന്‍ഡന്‍ ബോഷ്.

കോവിഡ് വാക്‌സിനേഷന്റെ അപകടങ്ങളെപ്പറ്റിയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്. ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്.

താനൊരു സ്വതന്ത്ര വൈറോളജിസ്റ്റും വാക്‌സിന്‍ വിദഗ്ധനുമാണെന്നാണ് ഗീര്‍ത് അവകാശപ്പെടുന്നത്. ലോകപ്രശസ്ത വാക്‌സിന്‍ കൂട്ടായ്മയായ ഗാവി, ദി വാക്‌സിന്‍ അലയന്‍സിലും മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷനിലും താന്‍ ജോലി ചെയ്തിട്ടുള്ളതായും ഗീര്‍ത് പറയുന്നു. ലോക ജനതയെപ്പറ്റി ചിന്തിക്കുന്ന എല്ലാ കൂട്ടായ്മകളോടും വിദഗ്ധരോടുമുള്ള അഭ്യര്‍ഥനയായാണ് ഗീര്‍ത് തന്റെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

വാക്‌സിന്‍ സംബന്ധമായ വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഞാന്‍ സാധാരണയായി ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. താനൊരിക്കലും ആരോടും ഒരുതരം അഭ്യര്‍ഥനകളും നടത്താറുമില്ല.

ഒരു സമര്‍പ്പിത വൈറോളജിസ്റ്റ്, വാക്‌സിന്‍ വിദഗ്ധന്‍ എന്ന നിലയില്‍ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന വിധത്തില്‍ വാക്‌സിനുകള്‍ നല്‍കാന്‍ അധികാരികള്‍ അനുവദിക്കുമ്പോള്‍ മാത്രമാണ് താനതില്‍ ഇടപെടാറുള്ളൂ. ശാസ്ത്രീയ തെളിവുകള്‍ അവഗണിക്കപ്പെടുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് നിലവില്‍. അതാണ് തന്നെ മുന്നറിയിപ്പ് നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഗീര്‍ത് പറഞ്ഞു.

‘കോവിഡ് മഹാമാരിയിലെ അഭൂതപൂര്‍വമായ മനുഷ്യ ഇടപെടല്‍ തുല്യമല്ലാത്ത ആഗോള ദുരന്തത്തിന് കാരണമാകും. നേരത്തേ പറഞ്ഞതുപോലെ, ഞാന്‍ വാക്സിനേഷന് എതിരല്ല. നിലവിലെ ഓരോ വാക്‌സിനും ബുദ്ധിമാന്‍മാരും സമര്‍ഥരുമായ ശാസ്ത്രജ്ഞരാണ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നതെന്നും സമ്മതിക്കുന്നു.

നിലവില്‍ കോവിഡിന് നല്‍കുന്ന പോലുള്ള പ്രതിരോധ വാക്സിനുകള്‍ ഒരിക്കലും അനുയോജ്യമല്ല. അതും ഒരു വൈറസ് രോഗം അതിന്റെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് നല്‍കുന്ന കൂട്ട പ്രതിരോധ കുത്തിവയ്പ്പ് അതീവ അപകടകരമാണ്.

വ്യക്തിഗത രോഗികളിലെ ഹ്രസ്വകാല ഗുണങ്ങളാണ് വാക്സിനോളജിസ്റ്റുകളും ശാസ്ത്രജ്ഞരും ക്ലിനിക്കുകളും ഇത് പ്രോത്സാഹിപ്പിക്കാന്‍ കാരണം. പക്ഷേ അവര്‍ മനുഷ്യരാശിയുടെ ആരോഗ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ പറയുന്നത് ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഒന്ന് ഉറപ്പിച്ചോളൂ. നിലവില്‍ കോവിഡ് വൈറസുകളില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു രാക്ഷസനെ നമ്മുക്കിടയില്‍ വളര്‍ത്തുന്നതെന്ന് ഉറപ്പായും പറയാന്‍ കഴിയും’-ഗീര്‍ത് പറഞ്ഞു.

കോവിഡിനെക്കുറിച്ചുള്ള തന്റെവിശകലനങ്ങള്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ക്ക് നല്‍കിയതായും നിലവില്‍ നടക്കുന്ന പ്രതിരോധ വാക്സിന്‍ വിതരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് അവരോട് അഭ്യര്‍ഥിച്ചതായും ഗീര്‍ത് പറയുന്നു.

അതേസമയം, ഗീര്‍തിന്റെ വാദങ്ങളോടുള്ള ആരോഗ്യ രംഗത്തെ വിദഗ്ധരുടെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടല്ല.

Exit mobile version