ഉപ്പു ലായനിയും മിനറല്‍ വാട്ടറും ചേര്‍ത്ത് കോവിഡ് വാക്‌സിന്‍: ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ്; സംഘ തലവന്‍ അറസ്റ്റില്‍

ബെയ്ജിങ്: വ്യാജ കോവിഡ് വാക്‌സിനുകള്‍ നിര്‍മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘ തലവന്‍ അറസ്റ്റില്‍. ഉപ്പു ലായനിയും മിനറല്‍ വാട്ടറും ചേര്‍ത്തുണ്ടാക്കി കോവിഡ് വാക്‌സിനെന്ന് പറഞ്ഞാണ് ഇയാള്‍ വന്‍ തട്ടിപ്പ് നടത്തിയത്. നിരവധി പേരാണ് ഇത്തരത്തില്‍ വ്യാജ കോവിഡ് വാക്‌സിന്റെ കുത്തിവെപ്പ് സ്വീകരിച്ചത്.

വ്യാജ വാക്‌സിന്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളാണ് ചൈനയില്‍ പിടിയിലായത്. യഥാര്‍ഥ വാക്‌സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വ്യാജ വാക്‌സിനുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. ഇതില്‍ 600 ബാച്ച് വാക്‌സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്‌സിന്‍ കടത്തി.

തട്ടിപ്പിലൂടെ കോങ് ഉള്‍പ്പെടെയുള്ള സംഘം ഏകദേശം 18 മില്യണ്‍ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ വാക്‌സിനുകളുമായി ബന്ധപ്പെട്ട് കോങ് ഉള്‍പ്പെടെ എഴുപതോളം പേരെയാണ് ചൈനയില്‍ പിടികൂടിയിട്ടുള്ളത്. ഇവര്‍ ഉയര്‍ന്ന വിലയ്ക്ക് വ്യാജ വാക്‌സിനുകള്‍ ആശുപത്രികള്‍ക്ക് വിറ്റിരുന്നു, മാത്രമല്ല നാട്ടുവൈദ്യന്മാരെ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.

വ്യാജ വാക്‌സിനുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നതിനാല്‍ ഇതിനെതിരേ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താന്‍ പ്രാദേശിക ഏജന്‍സികള്‍ പോലീസുമായി സഹകരിക്കണമെന്ന് സുപ്രീം പീപ്പിള്‍സ് പ്രോക്യുറേറ്ററേറ്റ് ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 12, ചൈനീസ് പുതുവത്സരദിനത്തിന് മുമ്പ് 10 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല.

Exit mobile version