24കാരിയെ കൊലപ്പെടുത്തി മാംസം കഴിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ജീവപര്യന്തം

പ്രതികളുടെത് അതീവ ക്രൂരമായ പ്രവര്‍ത്തിയാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി

മനുഷ്യമാംസം കഴിക്കാനായി 24 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് ജീവപര്യന്തം തടവ്. നിനോ എംബാത്ത (33) ലുങ്കിസിന് മകുബനെ(32) എന്നവര്‍ക്കാണ് സൗത്ത് ആഫ്രിക്കന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. മനുഷ്യമാംസം ഭക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ഉള്‍പ്പെടെ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളുടെത് അതീവ ക്രൂരമായ പ്രവര്‍ത്തിയാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി.

കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പതമായ സംഭവം. പാരമ്പര്യ വൈദ്യനായ നിനോ എംബാത്ത മനുഷ്യശരീരത്തിന്റെ ഭാഗങ്ങളുമായി കസ്റ്റഡിയില്‍ ആയതോടെയാണ് വാര്‍ത്ത പുറത്ത് വരുന്നത്. ഒരു മനുഷ്യന്റെ കാലിന്റെയുടെ കയ്യിന്റെയും ഭാഗങ്ങളുമായി കവാസുലു നാതല്‍ പ്രവിശ്യാ പോലീസ് പിടികൂടിയ ഇയാള്‍ താന്‍ മനുഷ്യമാംസം ഭക്ഷിക്കാന്‍ ശ്രമിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

അന്വേഷണത്തില്‍ ഹല്‍ത്താസ് വായോ എന്ന യുവതി ശരീരഭാഗങ്ങള്‍ക്കായി കൊലചെയ്യപ്പെടുകയായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

Exit mobile version