ബ്രിട്ടണില്‍ വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി; മുമ്പത്തേക്കാള്‍ കൂടുതല്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

new corona virus | big news live

ലണ്ടന്‍: ബ്രിട്ടണില്‍ വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ കൂടുതല്‍ പകര്‍ച്ച ശേഷിയുള്ളതാണ് പുതിയ വൈറസ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടണില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കൊവിഡ് രോഗികളില്‍ തിരിച്ചറിഞ്ഞതായും. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തേക്കാള്‍ വ്യാപനത്തോത് കൂടിയ വൈറസാണ് ഇത്. അതിനാല്‍ തന്നെ ആശങ്ക വര്‍ധിക്കുന്നതായും ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര പോയി തിരിച്ചെത്തിവരും അവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായവരും ക്വാറന്റൈനില്‍ കഴിയണമെന്ന് ഹാന്‍കോക്ക് നിര്‍ദേശിച്ചു.


അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ബ്രിട്ടണില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വൈറസിനെ നിയന്ത്രിക്കാമെന്നും ഇതിനെതിരെ വാക്‌സിന്‍ ഫലപ്രദമാകുമെന്നും വൈറസിന്റെ വിവിധ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version