പാരീസ്: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാം ലോക്ഡൗണ്‍ ഡിസംബര്‍ 1 വരെ ആയിരിക്കുമെന്നാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചത്. ലോക്ഡൗണോടെ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രികളെ കീഴടക്കാന്‍ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ മറ്റെവിടെയും പോലെ കൊവിഡിന്റെ രണ്ടാം വരവില്‍ നടുങ്ങിയിരിക്കുകയാണ്. അത് ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതും മാരകവുമാകാം. കൊവിഡിനെ തടയിടാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് 400,000 അധിക മരണങ്ങളുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. അതേസമയം ഫാക്ടറികളും ഫാമുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇതിനുപുറമെ ചില പൊതു സേവനങ്ങള്‍ പ്രവര്‍ത്തിക്കും.
അതേസമയം മൂവായിരത്തലധികം രോഗികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്ത് ചെയ്താലും നവംബര്‍ പകുതിയോടെ 9,000 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരും. ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 244 മരണങ്ങളും 36,000 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി സാന്റെ പബ്ലിക് ഫ്രാന്‍സ് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.