ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതെന്ന് ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശം. ‘ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്’ എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്.


അതേസമയം ആരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്നാണ് ട്രംപിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ അറിയിച്ചത്. സൈറ്റില്‍ നിന്ന് പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്നും സൈറ്റ് പുനഃസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൊറോണയുടെ ഉത്ഭവത്തില്‍ ട്രംപ് സര്‍ക്കാരിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രഹസ്യ സംഭാഷണങ്ങള്‍ ലഭിച്ചെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്താന്‍ ട്രംപ് ശ്രമിച്ചതിന് തെളിവുണ്ടെന്നും ഹാക്കര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ ഇടപെടല്‍ ഉണ്ടാവാനിടയുണ്ടെന്ന് ട്രംപിനും എതിരാളി ബൈഡനും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുപ്പത് മിനിട്ടോളം ട്രംപിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിലായിരുന്നു.

Exit mobile version