ആറടിയിലധികം അകലത്തില്‍ നിന്നാലും കോവിഡ് പകരാം, വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിതരില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാല്‍ രോഗം പകരില്ലെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രോഗിയില്‍ നിന്നും ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം. അതിനാല്‍, മുന്‍പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ലെന്ന് പഠനത്തില്‍ പറയുന്നു.

തൊഴിലിടങ്ങള്‍, റസ്റ്ററന്റുകള്‍, കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ആറടി അകലമെന്ന സുപ്രധാന കോവിഡ് നിര്‍ദേശം പാലിക്കുന്നുണ്ട്. കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന സുരക്ഷാ മുന്‍കരുതല്‍ പാലിച്ചിട്ടും ചിലരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പില്] അറിയിച്ചു.

മുന്‍പ് കരുതിയിരുന്നതിലും അകലത്തിലേക്കു വായുവില്‍ വൈറസ് വ്യാപനം ഉണ്ടെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതിനാല്‍ കോവിഡിനെതിരെ പുതിയ നിര്‍ദേശങ്ങള്‍ നല്കുന്നതിനുള്ള നീക്കത്തിലാണ് സിഡിസി. യുഎസിലെ 34 സ്ഥലങ്ങളിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പുതിയ തലത്തിലേക്ക് കടക്കുന്നതിനാലാണ് കോവിഡ് നിര്‍ദേശങ്ങള്‍ പുതുക്കുന്നത്.

Exit mobile version