റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ തീകൊളുത്തി മരിച്ചു, മരണത്തിന് ഉത്തരവാദി ഭരണകൂടമെന്ന് കുറിപ്പ്

മോസ്‌കോ: റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു. വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്ലാവിനയാണ് ജീവനൊടുക്കിയത്. റഷ്യന്‍ ഭരണകൂടമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഐറിന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പോലീസ് ഐറിനയ്ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം അവരുടെ ഫ്‌ളാറ്റില്‍ പോലീസ് റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐറിന സ്വയം തീകൊളുത്തിയത്. തന്റെ ഫ്‌ളാറ്റില്‍ നടന്ന റെയ്ഡില്‍ പോലീസ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തതായി വ്യാഴാഴ്ച ഐറിന ആരോപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിസ്‌നി നോവ്‌ഗോറോഡ് ഗോര്‍ക്കി സ്ട്രീറ്റിലെ ബെഞ്ചിലിരുന്നാണ് ഐറിന ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ വീഡയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഐറിനയെ മാനസികമായി തളര്‍ത്തുകയും തടവിലാക്കുകയും പിഴ ചുമത്തുകയും വേട്ടയാടുകയും ചെയ്തിരുന്നതായി അവരുമായി അടുത്ത ബന്ധമുള്ള നടാലിയ ഗ്രയാന്‍സെവിച്ച് പറയുന്നു.

വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കോസ പ്രസ് പോര്‍ട്ടലിന്റെ സ്ഥാപകയും എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ഐറിന. ഐറിനയുടെ ആത്മത്യയ്ക്കു പിന്നാലെ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമായി.

Exit mobile version