മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

ടോക്യോ: കൊവിഡാനന്തര ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു സംഗതിയായി മാറിയിരിക്കുകയാണ് മാസ്‌ക്കുകൾ. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും മാസ്‌ക് ധരിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വവുമാണ്. ഇതിനിടെ ഫേസ് മാസ്‌ക്കുകൾക്ക് പകരമായി പലരും ഫേസ് ഷീൽഡുകളും ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷെ, ഈ പ്ലാസ്റ്റിക് ആവരണം സുരക്ഷിതമല്ലെന്ന് പറയുകയാണ് അടുത്തിടെ നടന്ന ചില പഠനങ്ങൾ.

ഫേസ് ഷീൽഡുകൾ കൊവിഡ് പകരുന്നത് തടയില്ലെന്നാണ് ജപ്പാനിൽ നടന്ന പഠനം അവകാശപ്പെടുന്നത്. ജപ്പാനിലെ കോബിൽ ഒരു സർക്കാർ ഗവേഷണകേന്ദ്രത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. റെസ്റ്റോറന്റുകൾ പോലുള്ള തൊഴിൽ മേഖലകളിൽ ധാരാളം ആളുകൾ പ്ലാസ്റ്റിക് ഫേസ് ഷീൽഡുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകർ ഷീൽഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടറായ ‘ഫുഗാക്കു’വിന്റെ സഹായത്തോടെയാണ് ഗവേഷകർ പഠനം നടത്തിയത്.

പ്ലാസ്റ്റിക് ഫേസ് ഷീൽഡ് ഉപയോഗിക്കുമ്പോൾ 5 മൈക്രോമീറ്ററിൽ താഴെ വലിപ്പം വരുന്ന സ്രവകണങ്ങൾ ഏകദേശം നൂറ് ശതമാനവും വെളിയിലേക്ക് പോകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അഞ്ച് മൈക്രോമീറ്ററിൽ താഴെ വലിപ്പം വരുന്ന സ്രവകണങ്ങൾ മാത്രമല്ല, 50 മൈക്രോമീറ്റർ വരെ വലിപ്പം വരുന്ന കണങ്ങളുടെ പകുതിയോളവും ഷീൽഡിന് പുറത്തേക്ക് തെറിക്കുമെന്നും ഈ പഠനം പറയുന്നു.

അതായത്, കൊവിഡ് വ്യാപനം തടയുന്നതിൽ പ്ലാസ്റ്റിക് ഫേസ് ഷീൽഡുകൾ ഒട്ടും പ്രയോജനപ്രദമല്ലെന്ന് പഠനം തെളിയിക്കുന്നു. അതിനാൽ തന്നെ ഇവ മാത്രം ഉപയോഗിക്കുന്നത് അപകടമാണെന്നും പകരം മാസ്‌കുകൾ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version