ഗവേഷകരെ നിരുത്സാഹപ്പെടുത്തരുത്, പരീക്ഷണങ്ങളില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകും; ലോകാരോഗ്യ സംഘടന

സൂറിച്ച്: ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച യുവതിക്ക് നാഡീ സംബന്ധമായ അപൂര്‍വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കൊവിഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ഗവേഷകര്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്ന് ഓര്‍മിപ്പിക്കുന്ന മുന്നറിയിപ്പാണിതെന്നും നമ്മള്‍ തയ്യാറായിരിക്കണമെന്നും അവര്‍ പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വവും ഗുരുതരവുമായ ‘ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്’ എന്ന രോഗമാണ് എന്നാണ് കഴിഞ്ഞ ദിവസം അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് പറഞ്ഞത്. രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സിഇഒ പറഞ്ഞു.
വാക്‌സില്‍ സ്വീകരിച്ച യുവതിക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാക്‌സിന്റെ ആഗോള പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓക്‌സ്ഫഡ് സര്‍വകലാശാല ജൂലായ് 20നാണ് കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ തയ്യാറായാല്‍ അതിന്റെ ഉല്‍പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തെരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം വാക്സിന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Exit mobile version