കൊവിഡിനെക്കാള്‍ മൂന്ന് മടങ്ങ് ഉയര്‍ന്ന മരണ നിരക്ക്; അജ്ഞാത ന്യുമോണിയ പടരുന്നതായി ചൈന; പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

അല്‍മാറ്റി: കസാക്കിസ്താനില്‍ കൊവിഡിനെക്കാള്‍ ഉയര്‍ന്ന മരണനിരക്കുള്ള അജ്ഞാത ന്യുമോണിയ രോഗം പടര്‍ന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. രോഗവ്യാപന സാഹചര്യത്തെക്കുറിച്ച് ചൈനീസ് പൗരന്‍മാര്‍ ബോധവാന്‍മാരാകണമെന്നും രോഗബാധ തടയാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കസാക്കിസ്താനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കു പടിഞ്ഞാറന്‍ ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് ഉയ്ഗൂര്‍ മേഖലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്താന്‍.

കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ ചൈനീസ് പൗരന്മാര്‍ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് ചൈനീസ് പൗരന്‍മാര്‍ക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയത്. കൊവിഡിനെക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് പുതിയ രോഗത്തിനുള്ളതെന്നു മുന്നറിയിപ്പ് നിര്‍ദേശത്തില്‍ ചൈനീസ് എംബസി വ്യക്തമാക്കുന്നു.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1,772 പേര്‍ കസാക്കിസ്താനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചു. ജൂണില്‍ മാത്രം ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 628 പേര്‍ മരിച്ചുവെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു. കസാക്കിസ്താനിലെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഈ ന്യൂമോണിയ്ക്ക് കാരണമായ വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരുകയാണെന്നും എംബസി പറഞ്ഞു.

രോഗത്തെ കുറിച്ച് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ചവരെക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ കൂടുതലാണ് ന്യൂമോണിയ ബാധിക്കുന്നവരുടെ എണ്ണമെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കസാക്കിസ്ഥാനിലെ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ന്യൂമോണിയ കേസുകളുടെ എണ്ണവും ഉയര്‍ന്നതായി
കസാക്കിസ്താന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ട്ട് ടൊക്കയേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് തള്ളി കസാക്കിസ്താന്‍ ആരോഗ്യമന്ത്രാലയം രംഗത്ത് വന്നു. ന്യൂമോണിയ കൊവിഡിനേക്കാള്‍ മാരകമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എംബസി പ്രസ്താവന അടിസ്ഥാനമാക്കി ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വ്യാജമാണെന്നും കസാക്കിസ്താന്‍ പറഞ്ഞു.

Exit mobile version