11ാം വയസ്സില്‍ സ്പാനിഷ് ഫ്ളൂ ബാധിച്ചു, 113ാം വയസ്സില്‍ കൊറോണയും; രണ്ട് മഹാമാരിയെയും അതിജീവിച്ച് ഇപ്പോഴും ആരോഗ്യവതിയായി മരിയ

മാണ്ട്രിഡ്: ലോകം ഒന്നടങ്കം കൊറോണ ഭീതിയില്‍ കഴിയുകയാണ്. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചത് പ്രായമായവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രായാധിക്യമുള്ളവര്‍ അസുഖബാധിതരായാല്‍ മരണം ഉറപ്പെന്ന ധാരണ തിരുത്തിയിരിക്കുകയാണ് സ്‌പെയിനിലെ 113കാരി.

1918 ല്‍ സ്പാനിഷ് ഫ്ളൂ മഹാമാരിയെയും 113ാം വയസ്സില്‍ കൊറോണ വൈറസിനെയും അതിജീവിച്ച മരിയ ബ്രന്യാസാണ് കൊറോണ ഭീതില്‍ കഴിയുന്ന ലോകത്തിന് തന്നെ ആശ്വാസമാകുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സാന്ത മരിയ ദേല്‍ തുര കെയര്‍ ഹോമിലെ അന്തേവാസിയാണ് അവര്‍.

ഇതേ റിട്ടയര്‍മെന്റ് ഹോമിലെ പലരും കൊറോണ ബാധിച്ച് ഇതിനകം മരിച്ചു കഴിഞ്ഞു. ഏപ്രിലിലാണ് മരിയയെ അസുഖബാധിതയായതിനെ തുടര്‍ന്ന് സ്വന്തം മുറിയില്‍ തന്നെ ഐസലേഷനിലാക്കുന്നത്. തുടര്‍ന്ന് ആഴ്ചകളോളമാണ് സ്വന്തം റൂമില്‍ മരിയ ഐസലേഷനില്‍ കഴിഞ്ഞത്.

അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ഒരു ജീവനക്കാരിയെ റിട്ടയര്‍മെന്റ് ഹോം നിയോഗിച്ചിരുന്നു. എന്നാല്‍ കൊറോണയെയും അതിജീവിച്ച മരിയ ഇപ്പോള്‍ പൂര്‍ണമായും ആരോഗ്യവതിയാണെന്ന് പറയുകയാണ് റിട്ടയര്‍മെന്റ് ഹോമിലെ മരിയയുടെ കെയര്‍ടേക്കര്‍.

കഴിഞ്ഞ ആഴ്ച നടത്തിയ മരിയയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. നല്ല ആരോഗ്യമാണ് കൊറോണ ബാധിച്ചെങ്കിലും അസുഖം പെട്ടെന്ന് ഭേദമാകാന്‍ തന്നെ സഹായിച്ചതെന്നാണ് മരിയ പറയുന്നത്. മൂന്നു മക്കളുടെ അമ്മയാണ് മരിയ ബ്രന്യാസ.

Exit mobile version