കൊവിഡ്19; വൈറസ് ബാധമൂലം ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 703 പേര്‍, മരണസംഖ്യ 11123 ആയി

ബ്രസീല്‍: ബ്രസീലില്‍ കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 703 പേര്‍. ഇതോടെ മരണസംഖ്യ 11123 ആയി ഉയര്‍ന്നു. ലാറ്റിനമേരിക്കയില്‍ കൊവിഡ് 19 ഏറ്റവും അധികം നാശം വിതച്ചിരിക്കുന്നതും ബ്രസീലിലാണ്. ഇതുവരെ 162699 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ബ്രസീല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും ആളുകള്‍ ജോലിക്ക് പോകണമെന്നുമാണ് പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ രോഗവ്യാപനം രൂക്ഷമായപ്പോഴും പറഞ്ഞത്.

അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 41ലക്ഷം കടന്നു. ഇതുവരെ 41,01,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2,82,694 ആയി. അതേസമയം 47,040 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ 15 ലക്ഷത്തോളം പേരാണ് രോഗവിമുക്തരായത്.

വൈറസ് ബാധമൂലം അമേരിക്കയില്‍ മാത്രം 79,525 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 13.68 ലക്ഷം ആയി. ഇംഗ്ലണ്ടില്‍ 2.20 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31,855 പേരാണ് ഇംഗ്ലണ്ടില്‍ വൈറസ് ബാധമൂലം മരിച്ചത്. സ്‌പെയിനില്‍ 2.24 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ 30,000 കടന്നു. ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ഇതുവരെ 64,750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,301 പേരാണ് ഇവിടെ മരിച്ചത്.

Exit mobile version