മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളിലെ യുവപരിശീലകൻ കൊറോണ ബാധിച്ച് മരിച്ച സംഭവത്തിൽ കായിക ലോകത്തിന് മാത്രമല്ല ലോക രാഷ്ട്രങ്ങൾക്കും ഞെട്ടൽ. സ്‌പെയിനിലെ മലാഗയിലെ അത്ലറ്റികോ പോർട്ടാഡ അൽറ്റ ഫുട്‌ബോൾ ക്ലബിന്റെ ജൂനിയർ പരിശീലകനായിരുന്ന ഫ്രാൻസിസ്‌കോ ഗാർഷ്യയാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.
അതേസമയം ആരോഗ്യവാനായ യുവാവിന്റെ മരണത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ലുക്കീമിയ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അവശനായിരുന്ന ഫ്രാൻസിസ്‌കോയ്ക്ക് കൊറോണ വൈറസ് ബാധയും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായതെന്നാണ് വിവരം. ലുക്കീമിയ ഉണ്ടായിരുന്നതിനാലാണ് കോവിഡിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിനു സാധികാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടർമാർ പ്രതികരിച്ചു.
ഫ്രാൻസിസ്‌കോയെ കോവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാൻസിസ്‌കോയുടെ മരണത്തിൽ ക്ലബ് അധികൃതർ ദുഃഖം രേഖപ്പെടുത്തി.