ലോക രാജ്യങ്ങളെ വിറപ്പിച്ച് കൊവിഡ് 19; മരണം 7,000 കവിഞ്ഞു

ഇറ്റലി: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19. വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞിരിക്കുകയാണ്. ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലോകരാജ്യങ്ങള്‍ നടപടി കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയെയാണ് ഇപ്പോള്‍ കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 349 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 2,100 ആയി.

രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇവിടെ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതേതുടര്‍ന്ന് ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച ഇറ്റലി, രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍.

Exit mobile version