കൊവിഡ്; ഒരോ അരമണിക്കൂറിലും ഒരു മരണം; പത്രങ്ങളുടെ ചരമപേജുകള്‍ പത്തായി; മോര്‍ച്ചറികളില്‍ ഇടമില്ലാത്തതിനാല്‍ മൃതദേഹം സൂക്ഷിക്കുന്നത് പള്ളികളില്‍; ഇറ്റലി നേടുന്നത് സമാനതകള്ളില്ലാത്ത പ്രതിസന്ധി

റോം: കൊവിഡ് 19 ഭീതി ചൈനയില്‍ നിന്നും ഒഴിയുമ്പോഴും ഭീതി മാറാതെ ഇറ്റലി. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച മാത്രം ഇറ്റലിയില്‍ 368 പേരാണ് മരിച്ചത്. മരണ സംഖ്യ ദിനം പ്രതി ഉയരുന്നതോടെ ഇറ്റലിയിലെ പത്രങ്ങളുടെ ചരമപ്പേജുകളുടെ എണ്ണം ഒന്നില്‍ നിന്ന് 10 ആയി ഉയര്‍ത്തേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൊംബാര്‍ഡി മേഖലയിലെ ലേക്കോ ഡി ബിര്‍ഗാനോ എന്ന പത്രം ഫെബ്രുവരി ഒന്‍പതിന് അച്ചടിക്കുമ്പോള്‍ ഒരു ചരമ പേജായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് 13 എത്തിയതോടെ ചരമപ്പേജുകളുടെ എണ്ണം 10 ആയി. കണക്ക് പ്രകാരം ഒരോ അരമണിക്കൂറിലും ഒരു കൊവിഡ് മരണം ഇറ്റലിയില്‍ നടക്കുന്നു എന്നാണ് കണക്ക്.

ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 1809 പേരാണ് മരണപ്പെട്ടത്. ഇറ്റലിയില്‍ 24,747 പേരിലാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. 8,372 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതിനിടെ ബര്‍ഗമോയില്‍ മരണനിരക്ക് കൂടിയതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഇടമില്ലാതായി. തുടര്‍ന്നു പള്ളികളില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങി. സംസ്‌കാരച്ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയില്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുദ്ധകാലത്തേതിനു സമാനമായ അവസ്ഥയാണ് ആശുപത്രികളിലെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ആശുപത്രികളില്‍ ആരോഗ്യനില തീരെ മോശമായവര്‍ക്കും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചു തുടങ്ങി.

ഇറ്റലിയിലെ മന്ത്രിമാര്‍ക്കും പ്രമുഖ പാര്‍ട്ടികളിലെ നേതാക്കന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ സഹമന്ത്രി പിയര്‍പാലോ സിലേരി
,ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നികാളോ സിഗാരട്ടി, ആല്‍ബെര്‍ട്ടോ സിറിയോ, പിയോഡ്‌മോണ്ട് ഉത്തരമേഖലാ പ്രസിഡന്റ് ആല്‍ബര്‍ട്ട് സിരിയോ, സൈനിക മേധാവി സാല്‍വട്ടോര്‍ ഫറീന, വിദ്യാഭ്യാസസഹമന്ത്രി അന്ന അസ്‌കാനി എന്നിവരും രോഗബാധിതരായി ചികിത്സയിലുള്ള പ്രമുഖരാണ്.

Exit mobile version