കൊവിഡ് 19; ഇറ്റലിയിലെ പള്ളികളില്‍ വിശുദ്ധ കുര്‍ബാന നിരോധിച്ചു, വിവാഹവും, ശവസംസ്‌കാര ചടങ്ങുകളും പാടില്ല

റോം: ലോക രാജ്യങ്ങളില്‍ കൊവിഡ് 19 വൈറസ് വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. ചൈനയ്ക്ക് പുറമെ കൊവിഡ് 19 വൈറസ് ബാധ മൂലം ഏറ്റവും ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. ഇപ്പോഴിതാ വൈറസ് പടരുന്ന സാഹചര്യത്തില്‍ വടക്കന്‍ ഇറ്റലിയിലെ പള്ളികളില്‍ വിശുദ്ധ കുര്‍ബാന നിരോധിച്ചിരിക്കുകയാണ്. ഏപ്രില്‍ മൂന്നു വരെയാണ് പൊതുകുര്‍ബാനകള്‍ക്ക് നിരാധനം. ഇതുസംബന്ധിച്ച ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് പളളികളില്‍ വായിച്ചു.

അതേസമയം ഓണ്‍ലൈന്‍ വഴി കുര്‍ബാനകള്‍ നടക്കും. വിവാഹവും, ശവസംസ്‌കാര ചടങ്ങുകളും പാടില്ലെന്നും പകരം ശവസംസ്്കാര ചടങ്ങുകള്‍ സെമിത്തേരികളില്‍ മാത്രം നടത്തണമെന്നുമാണ് നിര്‍ദേശം. നേരത്തേ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പൊതുകുര്‍ബാന ഒഴിവാക്കിയിരുന്നു. പകരം ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനാ ചടങ്ങുകളും നടത്തിയത്.

കൊവിഡ് 19 വൈറസ് ബാധ മൂലം ഇറ്റലിയില്‍ ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. ഇന്നലെ 1247 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 7325 പേരിലാണ് ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഏറ്റവും തിരക്കുള്ള വാണിജ്യ വ്യവസായ മേഖലയായ ലൊമ്പാര്‍ഡിയും സമീപത്തുള്ള 14 പ്രവിശ്യകളും ഏപ്രില്‍ 3 വരെ അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version