ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ; ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 133 ആളുകള്‍; ഒന്നരക്കോടിയിലധികം ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക്

ഇറ്റലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരണ സംഖ്യ കുതിച്ചുയരുന്നു. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഇന്നലെ മാത്രം 133 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. ഇന്നലെ 1247 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 7325 പേരിലാണ് ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചത്.

മരണ സംഖ്യ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഏറ്റവും തിരക്കുള്ള വാണിജ്യ വ്യവസായ മേഖലയായ ലൊമ്പാര്‍ഡിയും സമീപത്തുള്ള 14 പ്രവിശ്യകളും ഏപ്രില്‍ 3 വരെ അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഒന്നരക്കോടിയിലധികം പേര്‍ നിരീക്ഷണത്തിലുണ്ട്. ആകെ ജനസംഖ്യയുടെ കാല്‍ ഭാഗത്തോളം വരും ഇത്. പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് വാണിജ്യ വ്യവസായ മേഖലയായ ലൊമ്പാര്‍ഡിയും സമീപത്തുള്ള 14 പ്രവിശ്യകളും അടച്ചത്.

അതെസമയം കൊവിഡ് 19 വൈറസ്ബാധ നൂറില്‍ അധികം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ലോകമാകെയുള്ള കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി ആറായിരം കടന്നു. ഇറാനില്‍ മരണസംഖ്യ 194 ആയി. ഇറാനില്‍ ഇന്നലെ മാത്രം മരിച്ചത് 49 പേരാണ്. ഫ്രാന്‍സില്‍ മൂന്ന് പേരും മരിച്ചു. മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 19 ആയി. യുകെയിലും സ്വിറ്റ്‌സര്‍ലണ്ടിലും ഹോങ്കോംഗിലും ഒരാള്‍ വീതവും നെതര്‍ലണ്ട്‌സില്‍ രണ്ടുപേരും മരിച്ചു. അമേരിക്കയില്‍ മരണം 21 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിന് പുറമേ ഒറിഗോണ്‍ സംസ്ഥാനത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കന്‍ കൊറിയയില്‍ 7134 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

Exit mobile version