ഡാറ്റാചോര്‍ച്ച; ഫേസ്ബുക്കിനെ ചോദ്യം ചെയ്യാന്‍ അന്താരാഷ്ട്ര സമിതി

ഓണ്‍ലൈനിലെ വ്യാജ വാര്‍ത്താ പ്രതിസന്ധിയെക്കുറിച്ചും ഡാറ്റാചോര്‍ച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഫേസ്ബുക്ക് നേരിടേണ്ടിവരും

ലണ്ടന്‍: ഫേസ്ബുക്കിലെ ഡാറ്റാചോര്‍ച്ച, രാഷ്ട്രീയ ഇടപെടല്‍ തടയുന്നതിലെ വീഴ്ച തുടങ്ങിയ വിവാദങ്ങളില്‍ ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുള്‍പ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിക്കു മുന്നില്‍ ഫേസ്ബുക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. ബ്രിട്ടന്‍, അര്‍ജന്റീന, ബ്രസീല്‍, കാനഡ, അയര്‍ലന്‍ഡ്, ലാത്വിയ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. ചോദ്യം ചെയ്യലില്‍ ഫേസ്ബുക്കിനെ പ്രതിനിധാനം ചെയ്ത് യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പോളിസി വൈസ് പ്രസിഡന്റായ റിച്ചാര്‍ഡ് അലനാണ് പങ്കെടുക്കുക.

ഓണ്‍ലൈനിലെ വ്യാജ വാര്‍ത്താ പ്രതിസന്ധിയെക്കുറിച്ചും ഡാറ്റാചോര്‍ച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഫേസ്ബുക്ക് നേരിടേണ്ടിവരും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തെളിവ് നല്‍കാനുള്ള അവസരം സമിതി മുന്നോട്ടുവെച്ചിരുന്നെങ്കിലും സുക്കര്‍ബര്‍ഗ് ഇത് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ചെറുക്കാന്‍ ഫേസ്ബുക്ക് പബ്ലിക് റിലേഷന്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമിതി രൂപവത്കരിച്ചിട്ടുള്ളത്.

Exit mobile version