മരിച്ചുപോയ അച്ഛന്റെ നമ്പറിലേയ്ക്ക് തുടര്‍ച്ചയായി സന്ദേശം അയച്ചു; നാലുവര്‍ഷത്തിന് ശേഷം ഞെട്ടിച്ച് മറുപടി, പങ്കുവെച്ച് മകള്‍

വൈകാരികമായി ഏറെ അടുപ്പമുണ്ടായിരുന്നു അവര്‍ക്കിടയില്‍.

മറ്റാരേക്കാളും അച്ഛനോട് പെണ്‍കുട്ടികള്‍ക്കാണ് ഒരുപടി സ്‌നേഹം മുന്നിട്ട് നില്‍ക്കുക എന്നാണ് പൊതുവെ പറയുന്നത്. ഇതിന് ശരിവെയ്ക്കുന്ന ഒട്ടനവധി അനുഭവ കുറിപ്പുകളും ജീവിതവും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ അച്ഛനോടുള്ള ഒരു മകളുടെ സ്‌നേഹം ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. മരിച്ചുപോയ അച്ഛന്റെ അഭാവം താങ്ങാനാവാതെ അച്ഛന്റെ പേരില്‍ സൂക്ഷിച്ച നമ്പറിലേയ്ക്ക് സന്ദേശം അയച്ചാണ് ഈ മകള്‍ സങ്കടം അകറ്റിയിരുന്നത്. അച്ഛന്റേത് എന്നു പറയാന്‍ അവശേഷിച്ചത് ആ നമ്പര്‍ മാത്രമായിരുന്നു.

ഈ നമ്പറിലേയ്ക്ക് തുടര്‍ച്ചയായി മകള്‍ സന്ദേശം അയച്ചുകൊണ്ടേയിരുന്നു. വാര്‍ത്തയില്‍ ഇടംപിടിക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. നാലുവര്‍ഷത്തിനിപ്പുറം ഈ മകള്‍ക്ക് ‘അച്ഛന്‍’ മറുപടി നല്‍കിയിരിക്കുകയാണ്. സംഭവം ആരെയും അമ്പരപ്പിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ലഭിച്ച മറുപടി ഈ മകള്‍ സക്രീന്‍ഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 2015-ല്‍ അവള്‍ക്ക് 19 വയസുള്ളപ്പോഴാണ് ചാസ്റ്റിറ്റി പാറ്റേഴ്‌സണ്‍ എന്ന യുവതിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത്.

വൈകാരികമായി ഏറെ അടുപ്പമുണ്ടായിരുന്നു അവര്‍ക്കിടയില്‍. അതുകൊണ്ട് തന്നെയാണ് അച്ഛന്റെ അഭാവം ഇല്ലാതാക്കാന്‍ സന്ദേശം അയക്കാന്‍ തീരുമാനിച്ചത്. ജീവിതത്തില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായ പപ്പയെന്ന ആത്മമിത്രത്തെ ആ ഫോണ്‍ നമ്പറിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി അവള്‍. ആ നമ്പറിന്റെ അങ്ങേത്തലക്കല്‍ പപ്പയുണ്ട് എന്നവള്‍ സങ്കല്‍പ്പിച്ചു. അദൃശ്യനായിരിക്കുന്ന തന്റെ പപ്പക്ക് അവള്‍ ദിവസേന എസ്എംഎസ് അയക്കാന്‍ തുടങ്ങി. ഏകപക്ഷീയമായ ആ സംവേദനം അവള്‍ നാല് വര്‍ഷക്കാലമാണ് തുടര്‍ന്നത്. എന്നാല്‍, അപ്രതീക്ഷിതമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ക്ക് ആ നമ്പറില്‍ നിന്ന് ഒരു മറുപടി സന്ദേശം ലഭിച്ചത്.

ചാസ്റ്റിറ്റി അയച്ച മെസ്സേജ് ഇങ്ങനെ;

‘പ്രിയപ്പെട്ട പപ്പാ, നാളത്തെ ദിവസം എനിക്ക് വീണ്ടും പ്രയാസമുള്ളതാകുമെന്നാണ് തോന്നുന്നത്. പപ്പ പോയിട്ട് നാളേക്ക് നാലു കൊല്ലമാകും. പക്ഷേ, ഒറ്റ ദിവസം പോലും ഞാന്‍ പപ്പയെ ഓര്‍ക്കാതിരുന്നിട്ടില്ല. അതിനു ശേഷം ഈ നാലുകൊല്ലം കൊണ്ട് എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്നോ..! പപ്പയോട് ഞാന്‍ എന്നും വന്നു പറയുന്നതുകൊണ്ട് അറിയാമല്ലോ ഒക്കെ..! ഞാന്‍ കാന്‍സറിനെ തോല്പിച്ചതും, പപ്പ പോയതില്പിന്നെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടില്ലാത്തതും ഒക്കെ ഞാന്‍ അപ്പപ്പോള്‍ തന്നെ പറഞ്ഞിരുന്നല്ലോ. പപ്പയ്ക്ക് പോകും മുമ്പ് വാക്കുതന്നെ പോലെ ഞാന്‍ എന്റെ മരുന്നും ഡയറ്റും ഒക്കെ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട്.

എന്റെ ഡിഗ്രി ഞാന്‍ ഓണേഴ്സോടെ പാസായിട്ടുണ്ട് പപ്പാ.! ഇനി ഞാന്‍ നന്നായി പഠിക്കുന്നില്ലെന്നു പരാതി പറയാന്‍ വരരുത്. കോളേജില്‍ വെച്ച് ഞാനൊരു പയ്യനെ പ്രണയിച്ചു. അവനാണെങ്കില്‍ എന്റെ ഹൃദയം തച്ചുതകര്‍ക്കുകയും ചെയ്തു. പപ്പയില്ലാതിരുന്നത് അവന്റെ ഭാഗ്യം. ഉണ്ടായിരുന്നേല്‍ പപ്പയുടെ തല്ലുകൊണ്ട് ചത്തേനെ അവന്‍. പക്ഷേ, അതുകൊണ്ടൊന്നും ഞാന്‍ തോറ്റിട്ടില്ല കേട്ടോ..! അതില്‍ നിന്നൊക്കെ പപ്പയുടെ മോള്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നുകഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ കുറേക്കൂടി പക്വതയുള്ള ഒരു പെണ്ണായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന എല്ലാ കൂട്ടുകാരികളും എന്റെ കൈ വിട്ടു പൊയ്ക്കളഞ്ഞു പപ്പാ..! ആകെ ഒറ്റയ്ക്കായിപ്പോയി അപ്പോള്‍.

ആ നശിച്ച സമയത്തില്‍ നിന്ന് എന്ന കരകയറ്റാന്‍ ദൈവം ഒരാളെ പറഞ്ഞയച്ചു. അവന്‍ എന്റെ കൈപിടിച്ച് കൂടെ നടന്നു. ഇന്ന് അവനാണ് എന്റെ ജീവന്‍. അവന്റെ കൂടെയാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. ഇത്രയും കാലം കുഞ്ഞുങ്ങളേ വേണ്ട എന്നായിരുന്നു. ഇപ്പോള്‍ അതേപ്പറ്റിയും ആലോചിക്കുന്നുണ്ട്. മമ്മയ്ക്ക് ഞാനിപ്പോഴും ചെവിതല കൊടുക്കുന്നില്ല. അങ്ങനെ നോക്കിയില്ലേല്‍ മമ്മ പിടിവിട്ടു പോകുമെന്ന് ഞാന്‍ പറയാതെ തന്നെ പപ്പയ്ക്കറിയാലോ.

പപ്പക്ക് എന്നെ ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും കൂടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന്റെ സങ്കടം മരിച്ചാലും മാറില്ല. വിവാഹം കഴിക്കാനുള്ള ധൈര്യം വരുന്നില്ല പപ്പാ..! ‘ഒക്കെ ശരിയാവും നെ ധൈര്യമായിട്ട് പോ മോളെ..’ എന്ന് പറഞ്ഞ് എന്റെ കൂടെ നില്‍ക്കാന്‍ പപ്പയില്ലല്ലോ. അതാണ് ധൈര്യക്കുറവ്. കെട്ടിയില്ലെങ്കിലെന്താ… ഒന്നിനും ഒരു കുറവുമില്ല എനിക്ക്. ഇപ്പോള്‍ വന്നുകണ്ടാല്‍ പാപ്പയ്ക്കും മോളെപ്പറ്റി അഭിമാനം തോന്നും. ഇപ്പോഴും അതേ പഴയ താന്തോന്നി, തര്‍ക്കുത്തരക്കാരി കുട്ടി തന്നെ ഞാന്‍. അതൊന്നും മാറ്റാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല..! ഞാന്‍ വെയിറ്റൊന്നും കൂടിയിട്ടില്ല. ഹെഡ് വെയിറ്റ് ഏറിയിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞേക്കും ചിലപ്പോള്‍. പപ്പയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുണ്ട്.. ഇന്നും മിസ് ചെയ്യുന്നുമുണ്ട്…!

മറുപടി വന്നത് ഇങ്ങനെ;

‘പൊന്നുമോളെ, ഞാന്‍ നിന്റെ അച്ഛനൊന്നും അല്ല. പക്ഷേ, നീ അയച്ചുവിട്ടിരുന്ന മെസ്സേജുകള്‍ ഒന്നുപോലും വിടാതെ എനിക്ക് കിട്ടിക്കൊണ്ടിരുന്നു കഴിഞ്ഞ നാലുവര്‍ഷമായി. രാത്രിയും രാവിലെയും നീ അയച്ചിരുന്ന മെസ്സേജുകള്‍ വരാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു. എന്റെ പേര് ബ്രാഡ് എന്നാണ്. എന്റെ മോള്‍ ഒരു കാറപകടത്തില്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന നേരത്താണ് നിന്റെ ആദ്യത്തെ മെസ്സേജ് ഞാന്‍ കാണുന്നത്. മോളില്ലാതെ എന്തിന് ജീവിക്കണം എന്നുപോലും ചിന്തിച്ചുകൊണ്ടിരുന്ന ഒരു പാവം അച്ഛനെ ഒരര്‍ത്ഥത്തില്‍ നിന്റെ ആ സന്ദേശങ്ങള്‍ രക്ഷിച്ചത് ഒരു ആത്മഹത്യയില്‍ നിന്നായിരുന്നു മോളെ. നിന്റെ മെസേജ് വരുമ്പോഴൊക്കെ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നാറ്. മോള്‍ക്ക്, ജീവിതത്തില്‍ ഏറ്റവും സ്‌നേഹിച്ചിരുന്ന അച്ഛനെ നഷ്ടപ്പെട്ടു എന്നെനിക്കറിയാം. വേണ്ടപ്പെട്ടവര്‍ പറയാതെ പോവുമ്പോഴുള്ള സങ്കടം എന്നെക്കാള്‍ നന്നായി ആര്‍ക്കാണ് അറിയുക..!

കഴിഞ്ഞ നാലുവര്‍ഷമായി എനിക്കയച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിലൂടെ മോളുടെ ജീവിതത്തിലെ ഓരോ ദിവസത്തിന്റെയും വിശേഷങ്ങളില്‍ ഞാനും പങ്കാളിയാണ്. മറ്റാരേക്കാളും നന്നായി ഇന്ന് മോളെപ്പറ്റി എനിക്കറിയാം. നിന്റെ മെസ്സേജുകള്‍ കിട്ടിത്തുടങ്ങി കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ, നിനക്ക് മറുപടി എഴുതിയാലോ എന്ന് ഞാന്‍ കരുതിയതാണ്. പക്ഷേ, അന്നൊക്കെ നീ ആകെ സങ്കടത്തിലായിരുന്നു. നിന്റെ ഹൃദയം ഒരിക്കല്‍ കൂടി മുറിപ്പെടുത്താന്‍ എനിക്കന്നു ധൈര്യമുണ്ടായില്ല. നീ ഒരു ചുണക്കുട്ടിയാണ്. എന്റെ മോള്‍ ജീവനോടുണ്ടായിരുന്നെങ്കില്‍, ഇന്നൊരു പക്ഷേ, നിന്നെപ്പോലെ മിടുക്കിയായിരുന്നെന്നെ അവളും.

നിന്റെ മെസ്സേജുകള്‍ മുടങ്ങാതെ വന്നപ്പോഴാണ് ഞാന്‍ ദൈവത്തില്‍ പോലും വീണ്ടും വിശ്വാസമര്‍പ്പിച്ചു തുടങ്ങിയത്. എന്റെ മോളെ ദൈവം നേരത്തെ കൊണ്ടുപോയത് നിന്നെപ്പോലൊരാളെ എനിക്ക് പകരം തന്നിട്ടാണ് എന്ന് ഞാന്‍ കരുതി. ഇന്നത്തെ ഈ ദിവസം ഞാന്‍ ഏറെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ്. നിന്റെ പരിശ്രമങ്ങള്‍ നീ തുടരണം. ഈ തുറന്നുപറച്ചില്‍ നിന്നെ എങ്ങനെ സ്വാധീനിക്കും, നിന്നില്‍ എന്ത് മാറ്റമുണ്ടാക്കും എന്നൊന്നും എനിക്കറിയില്ല. ഇത് നിനക്ക് കൂടുതല്‍ ഊര്‍ജം പകരുമെങ്കില്‍ എനിക്ക് സന്തോഷം തോന്നും..!

NB. തല്ക്കാലം കുട്ടികള്‍ വേണ്ട ഒരു പട്ടിയെ ദത്തെടുത്ത് വളര്‍ത്താം എന്ന് കരുതിയ കാര്യം പറഞ്ഞല്ലോ. നിന്റെ അച്ഛനും അതറിഞ്ഞാല്‍ ഏറെ സന്തോഷിച്ചിരുന്നേനെ. മോള് നന്നായിരിക്കൂ. എഴുത്ത് മുടക്കില്ല എന്ന് കരുതുന്നു. നാളെയും ഞാന്‍ മെസ്സേജിന് കാത്തിരിക്കും. ബൈ..!

Exit mobile version