ഹൈദരാബാദ് നൈസാമിന്റെ 306 കോടി സ്വത്ത് കേസ്: പാകിസ്താന് തിരിച്ചടി, ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് ബ്രിട്ടീഷ് കോടതി വിധി

ലണ്ടന്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള കേസില്‍ പാകിസ്താന് തിരിച്ചടി, ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധി. 70 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ ഇന്ത്യയുടെ അവകാശവാദം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

നൈസാം ഉസ്മാന്‍ അലി ഖാന്റെ നിക്ഷേപമായ 35 ദശലക്ഷം പൗണ്ട് (306 കോടി രൂപ) സംബന്ധിച്ചാണ് കേസ് നിലനിന്നത്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റിസ് മാര്‍ക്യുസ് സ്മിത്ത് വിധിച്ചു. സ്വത്തിന്‍മേലുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് കൈവശം വച്ചിരിക്കുന്ന നിസാമിന്റെ സ്വത്തിന്റെ അവകാശം പാകിസ്ഥാന്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

വിഭജനത്തിനുശേഷം ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാന്‍ വിസമ്മതിച്ചിരുന്നു. അധിനിവേശത്തെ ഭയന്ന് അദ്ദേഹം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹിംത്തൂളയുടെ ലണ്ടന്‍ അക്കൗണ്ടിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒരു മില്യണ്‍ പൗണ്ട് കൈമാറി. ഈ പണം തന്റെ കുടുംബത്തിന്റേതാണെന്ന് നിസാമിന്റെ ഏഴാമത്തെ ചെറുമകന്‍ മുഖര്‍റാം ജാ അവകാശപ്പെട്ടിരുന്നു. അവകാശവാദത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുണച്ചു.

എന്നാല്‍ 1948 ല്‍ ഹൈദരാബാദ് പിടിച്ചെടുക്കുന്നതിന് മുമ്പ് നിസാമിന് നല്‍കിയ ആയുധങ്ങള്‍ക്ക് പകരമായാണ് ഫണ്ട് കൈമാറിയതെന്നും അതിനാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും 2013 ല്‍ പാകിസ്ഥാന്‍ വാദമുന്നയിച്ചിരുന്നു. ഇന്ത്യയുടെ കൈവശമല്ലാതെ സൂക്ഷിക്കാനാണ് ഫണ്ട് അയച്ചതെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നാറ്റ് വെസ്റ്റ് ബാങ്കിലെ പണം ആയുധത്തിനുപകരം നല്‍കിയതായി തെളിവുകളില്ലെന്ന് ജഡ്ജി പറഞ്ഞു. ഹൈദരാബാദ് നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളി.

Exit mobile version