‘കാശ്മീരികളെ പരിഗണിക്കാത്ത മോഡീ..നരകത്തിൽ പോകൂ’; പെരുമ്പാമ്പിനേയും മുതലയേയും മോഡിക്ക് സമ്മാനമായി നൽകുമെന്ന് പാക്‌സിതാൻ ഗായിക; വിവാദം

വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാകിസ്താൻ പോപ് ഗായികയും അവതാരകയുമായ റാബി പിർസാദയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

ലഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞ് പാകിസ്താനി പോപ്പ് ഗായിക വിവാദത്തിൽ. പെരുമ്പാമ്പിനെയും മുതലയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനമായി നൽകുമെന്ന് വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാകിസ്താൻ പോപ് ഗായികയും അവതാരകയുമായ റാബി പിർസാദയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

ലാഹോർ നിന്നുള്ള താരമായ ഇവർ മോഡിക്കെതിരെയുള്ള ഭീഷണി സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ലഹോറിലെ ബ്യൂട്ടി പാർലറിൽ റാബി പിർസാദയുടെ വളർത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. മുതല, കൂറ്റൻ പെരുമ്പാമ്പുകൾ എന്നിവയെ കയ്യിൽ പിടിച്ചുകൊണ്ട് ഇവ മോഡിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാൻ തയ്യാറാകൂ എന്നും റാബി പിർസാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

താൻ ഒരു കാശ്മീരി യുവതി ആണ്. കാശ്മീരികൾക്ക് വേണ്ട പരിഗണന നൽകാത്ത മോഡിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തിൽ പോകൂ എന്നുമാണ് റാബി പിർസാദ വിവാദ വീഡിയോയിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പാകിസ്താനിലെ പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതർ. മൃഗസംരക്ഷണ നിയമലംഘനത്തിന്റെ പേരിൽ ഇവർക്കെതിരെ ലഹോർ കോടതിയിൽ മൃഗസംരക്ഷണ വിഭാഗം ചലാൻ സമർപ്പിച്ചിട്ടുമുണ്ട്. മോഡിക്കെതിരെ ഭീഷണി മുഴക്കി താരമാകാൻ ശ്രമിച്ച് അഴിക്കുള്ളിലാകുന്ന സ്ഥിതിയാണ് നിലവിൽ യുവതിക്ക്.

Exit mobile version