രണ്ട് കട്ടന്‍ചായയ്ക്ക് 92 രൂപ; സഞ്ചാരികളെ പിഴിഞ്ഞ് കോഴിക്കോട് ബീച്ചിലെ ഹോട്ടല്‍, ചോദ്യം ചെയ്തപ്പോള്‍ ഇവിടെ ഇങ്ങനെയാണെന്ന് മറുപടിയും; കുറിപ്പ്

കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റിലെ, പഴയ കെട്ടിടത്തിനകത്ത്, മരക്കസേരകള്‍ നിരത്തിയിട്ട ശീതീകരിക്കാത്ത മുറിയില്‍, ഫാനിന് കീഴിലിരുന്ന് കുടിച്ച രണ്ട് കട്ടന്‍ ചായക്ക് വാങ്ങിയത് 92 രൂപയാണ് ഈടാക്കിയതെന്ന് ശ്രീജിത്ത് പറയുന്നു.

കോഴിക്കോട്: ഏത് ജില്ലക്കാരായാലും കോഴിക്കോടിനോട് ഒരു പ്രത്യേക പ്രിയമാണ് എല്ലാവര്‍ക്കും. മധുരമൂറുന്ന മിഠായി തെരുവ്, കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ഇങ്ങനെ നീളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ചിലെ ഹോട്ടലിലെ പകല്‍കൊള്ളയ്‌ക്കെതിരെയുള്ള അഡ്വക്കേറ്റ് ശ്രീജിത്ത് കുമാര്‍ എംപിയുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു കട്ടന്‍ചായ കുടിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

രണ്ട് കട്ടന്‍ ചായയ്ക്ക് 92 രൂപയാണ് ഹോട്ടലുകാര്‍ ഈടാക്കിയത്. കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റിലെ, പഴയ കെട്ടിടത്തിനകത്ത്, മരക്കസേരകള്‍ നിരത്തിയിട്ട ശീതീകരിക്കാത്ത മുറിയില്‍, ഫാനിന് കീഴിലിരുന്ന് കുടിച്ച രണ്ട് കട്ടന്‍ ചായക്ക് വാങ്ങിയത് 92 രൂപയാണ് ഈടാക്കിയതെന്ന് ശ്രീജിത്ത് പറയുന്നു. ജിഎസ്ടി അടക്കമുള്ള വിലയാണിതെന്നും അദ്ദേഹം പറയുന്നു. കട്ടന്‍ചായ ഒന്നിന് 40 രൂപയാണ് ഈടാക്കിയത്. രണ്ട് കട്ടന്‍ചായക്ക് 80 രൂപയും ജിഎസ്ടി 12 രൂപയുമായിരുന്നു. ആകെ 92 രൂപ. അദ്ദേഹം ഹോട്ടല്‍ ഉടമ നല്‍കിയ കണക്കുകള്‍ നിരത്തി.

ഇത് ചോദ്യം ചെയ്തപ്പോള്‍ കടയില്‍ വരുന്നത് മാന്യന്മാര്‍ മാത്രമാണെന്നും വിലവിവരപ്പട്ടികയുടെ ആവശ്യമില്ല, മറിച്ച് മെനു കാര്‍ഡ് ഉണ്ടെന്നുമാണ് ഉടമ പറഞ്ഞതെന്നാണ് ശ്രീജിത്ത് പറയുന്നത്. എന്നാല്‍ ഹോട്ടലിലെ ഒരു ടേബിളിന്‌ മുകളിലും മെനു കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും, കട്ടന്‍ചായക്ക് ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുടിക്കില്ലായിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

#2കട്ടന്‍ചായ, #വില92രൂപ,,, കട്ടന്‍ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര,,, 1 കട്ടന്‍ ചായ 40 രൂപ 2 കട്ടന്‍ ചായ 80, +GST 12 രൂപ = 92
നേരത്തെ പറയാമായിരുന്നു, എങ്കില്‍ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യന്‍മാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ തോന്നി, അല്ലാത്തവര്‍ വന്നാല്‍ ചായക്ക് 44 രൂപയാണന്ന് പറഞ്ഞ് തിരിച്ചയക്കാറാണന്നും ബഹുമാന്യനായ മുതലാളിയുടെ മറുപടി,,, വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ അതു കണ്ടെങ്കിലും മനസ്സിലാക്കാമായിരുന്നു, ഇവിടെ അതും ഇല്ലല്ലോ എന്നു പറഞ്ഞപ്പോ,,, അതിന്റെ ആവശ്യമില്ല, ഇവിടെ മെനു കാര്‍ഡ് ഉണ്ടന്നായി മുതലാളി, എന്നിട്ട് Cash Counter ല്‍ നിന്നും ഒരു ചെറിയ Booklet എടുത്ത് അത് നിവര്‍ത്തി കാണിക്കാന്‍ തുടങ്ങി,,,
ഇത് ആരും കാണിച്ചില്ലന്നും, ഒരൊറ്റ ടേബിളില്‍ പോലും മെനു കാര്‍ഡ് ഇല്ലന്നും പറഞ്ഞപ്പോ, അത് ചോദിച്ച് വാങ്ങി വില മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണന്ന നിലയിലായി മുതലാളിയുടെ സംസാരം,,,

കട്ടന്‍ ചായക്ക് ഇവര്‍ വാങ്ങുന്ന 44+GST ചെറിയ തുകയാണന്നും ബീച്ചില്‍ കടലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ‘കടലാസ് ‘ എന്ന കടയില്‍ 60 രൂപയാണ് ചായക്കെന്നും, കോഴിക്കോട് ചായയുടെ വില ഇത്രയൊക്കെ വരുമെന്നും, സൗത്ത് ബീച്ചില്‍ അയാളുടെ കടയുടെ മതിലിനപ്പുറത്ത് വര്‍ഷങ്ങളോളം താമസക്കാരനായിരുന്ന, ഇപ്പോഴും, രാവും പകലും സൗത്ത് ബീച്ചില്‍ ചിലവഴിക്കുന്ന, കോഴിക്കോട്ടങ്ങാടിയില്‍ ജീവിക്കുന്ന എന്നെയും, അയാളുടെ കടയുടെ പുറകിലെ കുറ്റിച്ചിറക്കാരനായ, നാട്ടുകാരനായ അബ്ദുള്ള മാളിയേക്കലിനെയും, കോട്ടയംകാരനായ മുതലാളി, പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു,,
GST അടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, തറപ്പിച്ച് ഒരു കാര്യം കൂടി പറഞ്ഞു,,, ഇവിടെ ഇങ്ങനെയാണ്, അതിന് നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുന്നതെങ്കില്‍ അത് ചെയ്‌തോളൂ,,,,

അത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങള്‍ വിശധമായി ഒന്ന് മനസ്സിലാക്കാമെന്ന് കരുതി,,, GST അടച്ച ബില്‍ ചോദിച്ചപ്പോള്‍, System കേടാണത്രെ, Manual Bill ചോദിച്ചപ്പോള്‍ Order എടുക്കുന്ന Pocket Book ല്‍ ബില്ലെഴുതി കാണിച്ചു തന്നു, അതില്‍ കടയുടെ പേരോ, GST നമ്പറോ, കാര്‍ബണ്‍ പതിപ്പോ, ബില്‍ നമ്പറോ ഒന്നും തന്നെ ഇല്ല, ആ Book മറിച്ചു നോക്കിയപ്പോ ഭക്ഷണത്തിന്റെ അറവ് വിലക്കൊപ്പം ഒരു പാട് പേര്‍ക്ക് GST എഴുതി പണം കൈപ്പറ്റിയിരിക്കുന്നതും കാണാന്‍ കഴിഞ്ഞു,, വില വിവര പട്ടികയെയും, GSTയെയും കുറിച്ചുള്ള സംശയങ്ങള്‍ ഒന്നുകൂടി തീര്‍ക്കാം എന്നു കരുതി, കട മുതലാളിയുടെ മുമ്പില്‍ വച്ചു തന്നെ ലൈസന്‍സിംഗ് അതോറിറ്റിയിലെ ചിലരെയും, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍ സാറിനെയും വിളിച്ച് സംസാരിച്ചു,,, Customer കാണുന്ന തരത്തില്‍ വില വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതിന്റെ നിയമ നിഷ്‌കര്‍ഷതയെ കുറിച്ചും, GST നിയമപരമായി കൈപ്പറ്റേണ്ടതിന്റെ രീതികളെ കുറിച്ചും സംസാരിച്ച അദ്ദേഹം നടപടി എടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു,,,

നടപടി അതൊരു പ്രയാസമുള്ള കാര്യമാണങ്കിലും, പറ്റുന്നത് ചെയ്യാന്‍ മുതലാളി പറഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യും,,, അതുവരെ തര്‍ക്കിച്ച, ചെയ്ത തെറ്റിനെ ന്യായീകരിച്ച മുതലാളി പോരാന്‍ നേരത്ത് വന്ന് 99% തെറ്റ് മൂപ്പരുടെ ഭാഗത്താണന്നായി,,, ബാക്കി 1% ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റ് എന്താണാവോ,,,? നിങ്ങളുടെ കടയില്‍ ചായ കുടിക്കാന്‍ കയറിയതോ,,,? പ്രിയപ്പെട്ട മുതലാളി ഒരു കാര്യം കൂടി മനസ്സിലാക്കിയാല്‍ നന്ന്,
കോഴിക്കോടിന് ഒരു ഭക്ഷണ സംസ്‌കാരമുണ്ട്,,, മനസ്സുനിറക്കുന്ന ആദിത്യ മര്യാദയുടെയും, സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, മാന്യതയുടെതും കൂടിയാണത്,,, പണം പിഴിഞ്ഞെടുക്കുക എന്നതിനപ്പുറത്ത്, ഭക്ഷണം കഴിക്കുന്നവരുടെ സംതൃപ്തിയും സന്തോഷവുമാണ് വലുത്, അതിന് വേണ്ടി ആളുകളെ സ്‌നേഹത്തോടെ ഊട്ടുന്നവരാണ് കോഴിക്കോട്ടുകാര്‍,,, ഇപ്പോഴും 2 രൂപക്കും 5 രൂപക്കും ചായ നല്‍കുന്നവരുണ്ട് കോഴിക്കോട്,,,

രുചിയും, വൈവിദ്യവും, മര്യാദയുമാണ്, ഭക്ഷണത്തിന്റെയും റസ്റ്റോറന്റുകളുടെയും നഗരമെന്ന ഖ്യാതി കോഴിക്കോടിന് നേടികൊടുത്തത്,,,അത് നശിപ്പിക്കരുത്,,, പണമുണ്ടാക്കിക്കോളൂ അതിന് പറ്റിയ സ്ഥലം കൂടിയാണ് കോഴിക്കോട്, പക്ഷെ, ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ബില്‍ഡിംഗിനകത്തെ ചായക്കടയില്‍ ഒരു AC പോലും ഇല്ലാതെ, പഴയ മരക്കസാരയില്‍ ഫാനിനു കീഴെ ഇരുന്നു കുടിച്ച 2 കട്ടന്‍ ചായക്ക് 92 രൂപ വാങ്ങിക്കുന്ന, GST യുടെ പേരില്‍ Slip എഴുതി പണം തട്ടുന്ന നെറികേട്, അത് ശരിയല്ല, മര്യാദയല്ല,,, അത് അംഗീകരിക്കാന്‍ കഴിയില്ല,,, താങ്കളെ പോലുള്ളവര്‍ ചെയ്യുന്നത്, കോഴിക്കോടിന്റെ നന്മക്ക് മുകളില്‍, ഭക്ഷണ പെരുമക്ക് മുകളില്‍ കരി വാരി തേക്കുക കൂടിയാണ്,,, അതു കൊണ്ട് മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്,,,,

Exit mobile version