പോലീസ് പിടികൂടുമെന്ന് ഉറപ്പായാല്‍ വാട്‌സ്ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഹൈഡ് ആക്കി വയ്ക്കുകയോ ചെയ്യും..! സോഷ്യല്‍മീഡിയയില്‍ പിടിമുറുക്കി ലോട്ടറിമാഫിയ

നീലേശ്വരം: പോലീസ് പിടിമുറുക്കിയതോടെ പുതിയ വിപണന രീതിയിലേക്ക് മാറി ലോട്ടറി മാഫിയ. സോഷ്യല്‍മീഡിയ വഴിയാണ് മഫിയ കളം മാറ്റി ചവിട്ടിയിരിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കം എഴുതി നല്‍കി നറുക്കെടുപ്പ് ഫലത്തിനനുസരിച്ചു സമ്മാനം നല്‍കുന്ന സമാന്തര സംവിധാനമാണ് വാട്‌സ് ആപ് വഴി നിര്‍ബാധം തുടരുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ സംവിധാനത്തെകുറിച്ച് പോലീസിന് വിവരങ്ങള്‍ പിടികിട്ടിയത്. ഇത്തരത്തില്‍ നമ്പറെഴുത്ത് ലോട്ടറി ഇടപാട് നടത്തുന്നതിനിടെ പുതുക്കൈ വൈനിങ്ങാല്‍ ഹൗസിലെ കെ രാജേഷിനെ നീലേശ്വരം എസ്‌ഐ, എംവി ശ്രീദാസും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തു വന്നത്. പണം വാങ്ങി നമ്പര്‍ എഴുതി നല്‍കുന്നതിനു പകരം വാട്‌സ് ആപ് വഴി നല്‍കുന്ന രീതിയാണിതെന്നു പോലീസ് പറഞ്ഞു.

എന്നാല്‍ അതിവിദഗ്ധമായാണ് ഇവര്‍ ഇടപാട് നടത്തുന്നത്. പോലീസ് പിടിയിലാകുമെന്ന് ഘട്ടത്തിലെത്തിയാല്‍ വാട്‌സ് ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഹൈഡ് ആക്കി വയ്ക്കുകയോ ചെയ്യുന്നു. ഫോണിലെ ലോക്കിങ് സംവിധാനം ഉപയോഗിച്ച് പോലീസിന്റെ പിടിയില്‍ നിന്നു വഴുതുന്നവരുമുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എരിക്കുളത്ത് തന്റെ ഓട്ടോയില്‍ ഇരുന്ന് ഇടപാടു നടത്തുന്നതിനിടെയാണു രാജേഷിനെ എസ്‌ഐ തന്ത്രപരമായി കുടുക്കിയത്. ഇനി രക്ഷയില്ലെന്ന ഘട്ടത്തില്‍ ഫോണ്‍ ഉപേക്ഷിച്ച് ഓടിയെങ്കിലും പോലീസ് പിറകെ ഓടി പിടികൂടി.

പ്രതിയുടെ കയ്യിലുണ്ടായിരുന്ന 2500 രൂപ പിടിച്ചെടുത്തു. ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. രാജേഷിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്‌ഐ പറഞ്ഞു.

Exit mobile version