രാഖിയും അഖിലും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു: കൂടുതല്‍ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. പ്രണയത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളെ തെറ്റിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രാഖിയും മുഖ്യപ്രതി അഖിലും വിവാഹിതരായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും രാഖി ജോലിചെയ്യുന്ന എറണാകുളത്ത് വച്ചാണ് വിവാഹിതരായത്. ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു.

ഇതിനിടയിലാണ് അഖിലിന് വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് രാഖി എതിര്‍ത്തതോടെയാണ് കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്നത്.

കൊച്ചിയില്‍ നിന്നും വീട്ടിലെത്തിയ രാഖിയെ അഖില്‍ അമ്പൂരിലെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. വീട് കാണിക്കാന്‍ രാഖിയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി. ഇതിന് ശേഷമായിരുന്നു ആസൂത്രിത കൊലപാതകം. അഖിലിന്റെ സഹോദരന്‍ രാഹുല്‍ ആദ്യം രാഖിയെ കഴുത്ത് ഞെരിച്ചു ബോധം കെടുത്തി. പിന്നീട് അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്‌സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി.

മൃതപ്രായമായ രാഖിയെ പിന്നീട് അഖിലിന്റെ വീടിനോട് ചേര്‍ന്ന് പറമ്പിലിട്ടും ശ്വാസം മുട്ടിച്ച് കൊന്നൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴി തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

അതേസമയം, കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നെന്നും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നുമുള്ള നിലപാടിലാണ് അഖില്‍.

Exit mobile version