ചില അല്‍പന്‍മാര്‍ അങ്ങനെയാണ്, സ്വന്തമായി അഡ്രസില്ലാത്തവര്‍ അഡ്രസുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും; വിടി ബല്‍റാമിനെതിരെ ഷാഹിദാ കമല്‍

മകള്‍ രണ്ട് സാരി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഎംഎസ് ഒരു വസ്ത്ര വ്യാപാരിക്ക് കത്ത് നല്‍കിയെന്ന ആക്ഷേപമാണ് വിടി ബല്‍റാം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.

തിരുവനന്തപുരം: വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങുന്ന വിവാദത്തില്‍ ഇഎംഎസിനേയും മകള്‍ മാലതിയുടേയും പേര് ചേര്‍ത്ത് ആരോപണമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഹിദയുടെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

മകള്‍ രണ്ട് സാരി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഎംഎസ് ഒരു വസ്ത്ര വ്യാപാരിക്ക് കത്ത് നല്‍കിയെന്ന ആക്ഷേപമാണ് വിടി ബല്‍റാം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് ഷാഹിദാ നല്‍കിയത്. എന്തേ ഷാഹീ ഈ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ? എന്ന് ചോദിച്ചുകൊണ്ടാണ് ഷാഹിദാ കുറിപ്പ് ആരംഭിക്കുന്നത്. ചില അല്‍പന്‍മാര്‍ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നല്‍കിയാല്‍ മതിയെന്നായിരുന്നു അവരുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ?…….. മകള്‍ എന്ന നിലയില്‍ വല്ലാത്ത വിഷമം
ഇത് സഖാവ് EMS ന്റെ മകള്‍ ശീമതി. EM രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവര്‍ത്തക.
ഇപ്പോള്‍ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ EMS ഒന്നും കാണാന്‍ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.

മിക്കവാറും ഒരുമിച്ചാണ് ഞങ്ങള്‍ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്റെ പേരോ പദവിയോ ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശത്തില്‍ വളര്‍ത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞി രുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തന്നിരുന്നത്. മക്കളായ ഞങ്ങള്‍ക്ക് സാരി വാങ്ങാന്‍ കത്തെഴുതിയത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാന്‍ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ….

വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകള്‍ എന്ന നിലയില്‍ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട. ചില അല്പന്‍മാര്‍ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നല്‍കിയാല്‍ മതി.

Exit mobile version