സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

സംസ്ഥാനത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുമെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്ത് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അതേസമയം കഴിഞ്ഞദിവസം നീണ്ടകരയില്‍ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടി സ്വദേശി സഹായരാജ് (30) ആണു മരിച്ചത്. മറ്റു രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1142 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

സംസ്ഥാനത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുമെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Exit mobile version