കടല്‍ക്ഷോഭം രൂക്ഷം: ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍
ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ജൂലൈ 20 മുതല്‍ ഏഴുദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മ്മിക്കും.

ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകളോടും നിയന്ത്രണങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

Exit mobile version