പടക്കം പൊട്ടിച്ചും ഉന്തും തള്ളലുമായി വിവാഹ സത്കാരത്തിനെത്തിയ യുവാക്കളുടെ അഴിഞ്ഞാട്ടം; വയോധികയ്ക്കും ഗര്‍ഭിണിക്കും പരിക്ക്, സംഭവം രാമനാട്ടുക്കരയില്‍

ആയിശക്കുട്ടിയുടെ പേരമകന്‍ ഫര്‍സീനിന്റെ വിവാഹത്തിനെത്തിയ ഇരുപതിലധികം വരുന്ന യുവാക്കളാണ് ആഘോഷത്തിലാറാടിയത്.

രാമനാട്ടുകര: വിവാഹ സത്കാരത്തിനെത്തിനിടെ പടക്കം പൊട്ടിച്ചും ആട്ടവും പാട്ടുമായി അഴിഞ്ഞാടി ഒരു സംഘം യുവാക്കള്‍. യുവാക്കളുടെ ‘ആഘോഷത്തില്‍’ വയോധികയ്ക്കും ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റു. വൈദ്യരങ്ങാടി കൊല്ലേരിത്തൊടി ഹൗസില്‍ തണ്ണികുളങ്ങര ആയിശക്കുട്ടി (60), മകന്റെ ഭാര്യ തസ്ലീന (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആയിശക്കുട്ടിയുടെ പേരമകന്‍ ഫര്‍സീനിന്റെ വിവാഹത്തിനെത്തിയ ഇരുപതിലധികം വരുന്ന യുവാക്കളാണ് ആഘോഷത്തിലാറാടിയത്. അരമണക്കൂറിലധികം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. അതിനാല്‍ പോലീസെത്തുന്നതു വരെ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോവാനായില്ല.

പോലീസെത്തി യുവാക്കളെ വിരട്ടിയോടിച്ചു. ഇതോടെയാണ് രംഗം ശാന്തമായത്. പെരുമുഖത്തെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹ സത്കാരം. ഇവിടെനിന്ന് വധുവിനെയുംകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. യുവാക്കളുടെ തള്ളേറ്റു ആയിശക്കുട്ടിയും ഗര്‍ഭിണിയായ മരുമകള്‍ തസ്ലീനയും താഴെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ചുങ്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫറോക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version