പ്രണവിന്റെ ആഗ്രഹം പോലെ ബിജു എത്തി, സ്‌നേഹം നിറഞ്ഞ മുത്തവും മധുരവും നല്‍കി: ഇടതിന്റെ തോല്‍വിയില്‍ ഓര്‍മ്മ നഷ്ടപ്പെട്ട കുഞ്ഞിനെ സന്ദര്‍ശിച്ച് പികെ ബിജു

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയായിരുന്നു ആലത്തൂരിലെ പത്തുവയസ്സുകാരന്‍ പ്രണവ്.
പാര്‍ട്ടിയ്‌ക്കേറ്റ കനത്ത പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പ്രണവ്.

ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ ബിജുവിന് വേണ്ടി
പ്രവര്‍ത്തിച്ചവരില്‍ പത്ത് വയസ്സുകാരന്‍ പ്രണവും ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം ആവേശം ഒട്ടും ചോരാതെ പ്രണവും പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു. തോല്‍വിയുടെ ആഘാതത്തില്‍ പ്രണവ് ബോധരഹിതനായി. ഓര്‍മ്മ നഷ്ടപ്പെട്ട് ഏതാണ്ട് 10 ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പ്രണവ്.

ആരോഗ്യം വീണ്ടെടുത്ത പ്രണവിനെ കാണാന്‍ അവന്റെ ആഗ്രഹപ്രകാരം ബിജുവെത്തി. കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ മകനാണ് പ്രണവ്. നേരിട്ട് കണ്ടപ്പോള്‍ പ്രണവ് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുര
വും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്ന് ആത്മവിശ്വാസം നല്‍കിയാണ് ബിജു മടങ്ങിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജു പ്രണവിനെ സന്ദര്‍ശിച്ചത് അറിയിച്ചത്.

”പ്രണവിനെ കാണാൻ പോയി…
കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരൻ മകനാണ് പ്രണവ്. മർക്കസ് സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ വിദ്യാർഥി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുമ്പോൾ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. നമ്മൾ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാൻ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങൾക്കുണ്ടായ തോൽവിയാണ് പ്രണവിന്റെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട്‌ പ്രണവിന്റെ ഡോക്ടർമാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീർച്ചയായും അവിടെ എത്തണമെന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. കാവശ്ശേരി പാടൂർ ലോക്കൽ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടിൽ ഞാൻ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങിയത്”.

Exit mobile version