കോളേജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ വിലക്ക്: നിയമ പോരാട്ടത്തിനൊരുങ്ങി ബിരുദവിദ്യാര്‍ത്ഥിനിയും പിതാവും

വൈകീട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

കോഴിക്കോട്: കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ബിരുദവിദ്യാര്‍ത്ഥിനി. ചേളന്നൂര്‍ എസ്എന്‍ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിനാണ് മാനേജ്‌മെന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈകീട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പഠന നിലവാരം ഉറപ്പാക്കാനെന്ന പേരിലാണ് ഈ നിയന്ത്രണം. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍ നിന്ന് മാറണമെന്നാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം.

എന്നാല്‍, പഠനത്തിന് ഇന്റര്‍നെറ്റ് സഹായം അനിവാര്യമായ ഇക്കാലത്ത് ഇത്തരമൊരു നിയന്ത്രണം അനീതിയാണെന്ന് ഫാഹിമ ഷിറിന്‍ പറയുന്നു. മാത്രമല്ല സുരക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കാമെന്ന യുജിസി നിര്‍ദ്ദേശവും ഷിറിന്‍ ചൂണ്ടിക്കാട്ടുന്നു.

തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് ഷിറിനും പിതാവ് അക്‌സറും. ഹോസ്റ്റല്‍ കമ്മിറ്റി ചേര്‍ന്ന് എടുത്ത തീരുമാനമാണ് നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഷിറിന്‍ ഒഴികെയുളള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും തീരുമാനത്തില്‍ എതിര്‍പ്പില്ല. നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് കോളേജ് അധികൃതര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഷിറിന്‍ പറയുന്നു.

Exit mobile version