കാശ്മീരില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആപ്പിള്‍ വിളയും; ഇടുക്കി മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങി

സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിളവെടുപ്പ് നടത്തുന്ന ആപ്പിള്‍ ഇക്കുറി കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈകിയാണ് വിളവെടുക്കുന്നതെന്ന് ഇടുക്കിയിലെ ആപ്പിള്‍ കര്‍ഷകര്‍ പറയുന്നു

ഇടുക്കി: കാശ്മീരില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആപ്പിള്‍ വിളയും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിളവെടുപ്പ് നടത്തുന്ന ആപ്പിള്‍ ഇക്കുറി കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈകിയാണ് വിളവെടുക്കുന്നതെന്ന് ഇടുക്കിയിലെ ആപ്പിള്‍ കര്‍ഷകര്‍ പറയുന്നു.

മറയൂര്‍, കാന്തല്ലൂരിലെ മേഖലകളിലെ വിവിധ തോട്ടങ്ങളിലാണ് ആപ്പിളുകള്‍ വിളവെടുപ്പിന് തയ്യാറായി നില്‍കുന്നത്. കാന്തല്ലൂരില്‍ കര്‍ഷകര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ആപ്പിള്‍ കൃഷി ആരംഭിച്ചത്. അത് വിജയിച്ചതോടെ ധാരാളം കര്‍ഷകര്‍ മറയൂര്‍, കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചു.

ചെറുകിട കച്ചവടത്തിനും സ്വന്തം ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് ഇവിടത്തെ കര്‍ഷകര്‍ ആപ്പിള്‍ കൃഷി ചെയ്യുന്നത്. നല്ല രീതിയില്‍ പരിപാലിച്ചാല്‍ ഒരു ആപ്പിള്‍ മരത്തില്‍ നിന്ന് 30 മുതല്‍ 50 ആപ്പിള്‍ വരെ ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മറയൂര്‍ കാന്തന്നൂര്‍ മേഖലകളായ നാച്ചി വയല്‍, പെരുമല, ഗുഹനാഥപുരം, കുളച്ചിവയല്‍, പയസ് നഗര്‍ എന്നീ പ്രദേശങ്ങളിലാണ് ആപ്പിള്‍ കൃഷി ചെയുന്നത്. ജാല ഗോള്‍ഡ്, റെഡ് ബിലീഷ്, റെഡ് ചീഫ്, മഹാരാജാ എന്നീയിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. സംസ്ഥാനത്ത് ഷിംല, കാശ്മീര്‍, ഉത്തരാഞ്ചല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ആപ്പിള്‍ എത്തുന്നത്. അതേസമയം വിപണനസാധ്യത കുറവായതിനാല്‍ കീടനാശിനി ഉപയോഗിക്കാത്ത പ്രകൃതിദത്തമായ ആപ്പിളുകളാണ് ഇടുക്കിയിലെ മലനിരകളില്‍ നിന്ന് ലഭിക്കുന്നത്.

Exit mobile version