ആശാ ശരത്തിന്റെ ‘പറ്റിക്കല്‍ പോസ്റ്റില്‍’ കുഴങ്ങി കട്ടപ്പനയിലെ നിയമപാലകര്‍; ഫോണ്‍ താഴെ വെയ്ക്കാനാവാത്ത വിധം ഫോണ്‍ കോളുകള്‍, ഗതികേടില്‍ ഉദ്യോഗസ്ഥര്‍

ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലാണെന്നും എസ്‌ഐ സന്തോഷ് സജീവന്‍ പറയുന്നു.

തൃശ്ശൂര്‍: ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞെത്തിയ നടി ആശാ ശരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എവിടെ എന്ന പുതു ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗം ആയിട്ടാണ് താരം ലൈവിലെത്തിയത്. ‘ഭര്‍ത്താവിനെ’ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമായിരുന്നു നടി വീഡിയോയില്‍ ആവശ്യപ്പെട്ടത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും താരം വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സംഭവം കണ്ട നിരവധി പേര്‍ സ്റ്റേഷനിലേയ്ക്ക് നിര്‍ത്താതെ വിളിക്കുകയാണ്. കാര്യം സത്യമാണോ എന്നറിയുവാന്‍ വേണ്ടിയാണ് സ്‌റ്റേഷനിലേയ്ക്ക് ആളുകള്‍ വിളിക്കുന്നത്. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും തലവേദനയായി.

ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലാണെന്നും എസ്‌ഐ സന്തോഷ് സജീവന്‍ പറയുന്നു. മേക്കപ്പില്ലാതെ ‘ദുഃഖിത’യായാണ് ആശ വീഡിയോയില്‍ എത്തിയത്. സംഗതി സിനിമയുടെ പ്രൊമോഷന്‍ ആണെന്ന് അറിയാതെ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. കളിപ്പിക്കലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ താരത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍, ഇതൊരു പ്രൊമോഷന്‍ വീഡിയോ ആണെന്ന് വ്യക്തമാക്കി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന് ആശാ ശരത്ത് പ്രതികരിച്ചിരുന്നു.

Exit mobile version