അഡ്മിഷന്‍ സമയത്ത് നല്‍കുമെന്ന് ഉറപ്പ് നല്‍കി, ആവശ്യത്തിന് എത്തിയപ്പോള്‍ നിഷേധിച്ചു; വിദ്യാഭ്യാസ വായ്പയ്‌ക്കെത്തിയ പിതാവ് ബാങ്കില്‍ കുഴഞ്ഞു വീണു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീതത്തോട് ബ്രാഞ്ചിലാണ് പിതാവ് മാത്യു എത്തിയത്.

പത്തനംതിട്ട: മകളുടെ തുടര്‍ പഠനത്തിന് വേണ്ടി അപേക്ഷിച്ച വിദ്യാഭ്യാസ വായ്പാ നിഷേധിച്ചതിനെ തുടര്‍ന്ന് പിതാവ് ബാങ്കില്‍ കുഴഞ്ഞു വീണു. പത്തനംതിട്ട സീതത്തോട് സ്വദേശി മാത്യുവാണ് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വായ്പ നല്‍കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

കര്‍ണാടകയിലെ കോലാറിലുള്ള ശ്രീദേവരാജ യുആര്‍എസ് കോളേജില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുന്ന മകള്‍ക്ക് വേണ്ടിയാണ് പിതാവ് വായ്പയ്ക്ക് എത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീതത്തോട് ബ്രാഞ്ചിലാണ് പിതാവ് മാത്യു എത്തിയത്. അഡ്മിഷന്‍ സമയത്ത് ബാങ്ക് വായ്പ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി മാത്യു പറയുന്നു. എന്നാല്‍ കോളേജിന് അംഗീകാരം ഇല്ലെന്ന് പറഞ്ഞ് ലീഡ് ബാങ്കിനെ സമീപിക്കാനും ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മാത്യു ആരോപിച്ചു.

വായ്പ ലഭിക്കാന്‍ എട്ടുമാസക്കാലമായി ബാങ്കില്‍ കയറി ഇറങ്ങിയതെന്നും മാത്യു വെളിപ്പെടുത്തി. കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വായ്പ ലഭിച്ചത്‌ ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മകള്‍ ചിഞ്ചുവു പറയുന്നു. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് ചിഞ്ചുവിനെ കോളേജ് അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു ബാങ്കിലെത്തിയത്. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് മാത്യു.

Exit mobile version