കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മാന്നാര്‍ കുട്ടംപേരൂര്‍ കുമരംമ്പള്ളില്‍ ശ്രീകുമാറിന്റെ മകന്‍ വിശ്വജിത്ത് (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്

ഹരിപ്പാട്: കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തറയില്‍ കടവ് ഫിഷറീസ് ആശുപത്രി സമീപത്തുള്ള തീരത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാന്നാര്‍ കുട്ടംപേരൂര്‍ കുമരംമ്പള്ളില്‍ ശ്രീകുമാറിന്റെ മകന്‍ വിശ്വജിത്ത് (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിശ്വജിത്ത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വിശ്വജിത്ത് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ കടലില്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടയില്‍ തിരയില്‍ പെട്ട് വിശ്വജിത്തിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍
കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് തെരച്ചിലിനായി നേവിയുടെ ഹെലികോപ്റ്ററില്‍ എത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നേവി ചൊവ്വാഴ്ച വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് തറയില്‍ക്കടവില്‍ ഭാഗത്ത് പാറകളോട് ചേര്‍ന്ന് മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൃക്കുന്നപ്പുഴ എസ്‌ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version