എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു; ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി

കഴിഞ്ഞ ദിവസം നരേന്ദ്രമോഡിയുമായും, അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു

ന്യൂഡല്‍ഹി: മോഡിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ച് ബിജെപി വര്‍ക്കിംഗ് അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി മുരളീധരന്‍, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് താന്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുകയെന്നും, ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം നരേന്ദ്രമോഡിയുമായും, അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയില്‍ ചേരാന്‍ അവര്‍ പറഞ്ഞിരുന്നതായും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് എപി അബ്ദുള്ളക്കുട്ടിയുടെ കോണ്‍ഗ്രസ് പുറത്താക്കിയത്. പോസ്റ്റില്‍ മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. മുമ്പ് സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതും ഇതേ മോഡി സ്തുതിയെ തുടര്‍ന്നായിരുന്നു.

Exit mobile version