‘എക്‌സ് എംപി കാര്‍’; അമളി പറ്റിയെന്ന് അറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി വിടി ബല്‍റാം എംഎല്‍എ

ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്തിന്റെതാണ് ഈ കാറ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറേ ചര്‍ച്ചക്ക് വഴിവച്ച സംഭവമായിരുന്നു എക്‌സ് എംപി എന്ന് എഴുതിയ ഒരു ഇന്നോവാ കാര്‍. തൃത്താല എംഎല്‍എ വിടി ബല്‍റാം പോസ്റ്റ് ചെയ്ത ഈ ചിത്രം ട്രോളന്മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എംപി സ്ഥാനം നഷ്ടമായെങ്കിലും എംപി എന്നത് ഉപയോഗിക്കാന്‍ വേണ്ടി എക്‌സ്-എംപി എന്ന് എഴുതിയ കാര്‍ സിപിഎം നേതാക്കള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.

ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്തിന്റെതാണ് ഈ കാറ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍ പെട്ടവര്‍, എത്രത്തോളം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്നാണ് ഫോട്ടോ ഷെയര്‍ ചെയ്ത് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ബല്‍റാമിന്റെ പോസ്റ്റിനു പിന്നാലെ ഷാഫി പറമ്പില്‍ അടക്കമുള്ള ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിഷയം ആഘോഷിച്ചു. എന്നാല്‍ ‘Ex.MP’എന്ന് പതിപ്പിച്ച കാറിന്റെ ചിത്രങ്ങള്‍ വ്യാജനാണെന്ന് സമ്പത്ത് തന്നെ വ്യക്തമാക്കിയതോടെ പോസ്റ്റ് പിന്‍വലിച്ച് മുങ്ങിയിരിക്കുകയാണ് വിടി ബല്‍റാം.

ചിത്രം വ്യാജനാണെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു എംഎല്‍എ ശബരിനാഥന്‍ അടക്കമുള്ളവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഇത്തരത്തില്‍ പോസ്റ്റിടുന്നത് ശരിയല്ലെന്നാണ് ശബരി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാം പോസ്റ്റ് മുക്കിയത്. അതേ സമയം ഷാഫി പറമ്പില്‍ എംഎല്‍എ ഇതുവരെയും പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.

വിടി ബല്‍റാമിനെ വിമര്‍ശിച്ച ശബരിനാഥിന്റെ കുറിപ്പ്

ആറ്റിങ്ങല്‍ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല.

Exit mobile version