ഡോര്‍ തുറന്നിട്ട് പാഞ്ഞ് കൊച്ചിയിലെ സ്വകാര്യ ബസുകള്‍; 94 ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് തെറിച്ചു!

മഫ്തിയിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.

കൊച്ചി: ഡോര്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് പാഞ്ഞ കൊച്ചിയിലെ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 94 ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 11 വരെ കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളിലാണ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പിടിവീണത്.

മഫ്തിയിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. വാതില്‍ കെട്ടിവച്ച് സര്‍വീസ് നടത്തിയതിനാണ് കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ നിയന്ത്രിക്കുന്ന ന്യുമാറ്റിക് ഡോര്‍ തുറന്നുവച്ച് ബസ് ഓടിച്ചതിനാണ് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത്.

റോഡിന്റെ പല ഭാഗങ്ങളില്‍ നിന്നും ബസുകളുടെ സര്‍വീസ് മഫ്തിയില്‍ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ യന്ത്രവാതില്‍ തുറന്നുവച്ചും സാധാരണ വാതില്‍ കയറുകൊണ്ട് കെട്ടിവച്ചും ഓടുന്നതിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശേഷമാണ് കര്‍ശന നടപടി കൈകൊണ്ടത്. പിടികൂടിയ ബസുകളിലെ യാത്രക്കാരെ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷമായിരുന്നു ബസ് കസ്റ്റഡിയിലെടുത്തത്.

Exit mobile version