അപകടത്തില്‍ പരിക്കേറ്റ സഹോദരങ്ങള്‍ക്കായി പിരിച്ച പണം വിട്ടു തരുന്നില്ല; ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ഫിറോസ് കുന്നംപറമ്പില്‍

ഒറ്റപ്പാലത്തുള്ള ശാഖയ്‌ക്കെതിരെയാണ് ഫിറോസിന്റെ ആരോപണം.

പാലക്കാട്: ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരങ്ങള്‍ക്കായി പിരിച്ച പണം ബാങ്ക് ഓഫ് ഇന്ത്യ വിട്ടു തരുന്നില്ലെന്ന പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഒറ്റപ്പാലത്തുള്ള ശാഖയ്‌ക്കെതിരെയാണ് ഫിറോസിന്റെ ആരോപണം. റംസാനില്‍ പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടിയത്.

ഇതില്‍ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു തന്നതെന്നും, ശേഷമുള്ളത് നല്‍കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. സഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ഒന്നിനും ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഫിറോസ് പറയുന്നു.

ആദ്യം കുട്ടികളുടെ ഉമ്മയുടെ പേരിലാണ് അക്കൗണ്ട് തുറന്നിരുന്നത്. ഇത്രയും വലിയ തുക വന്നത് കൊണ്ട് മറ്റൊരാളെക്കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാക്കുകയാണ് ചെയ്തത്. പണം പിന്‍വലിക്കാനായി ചെക്ക് ചോദിച്ചപ്പോള്‍ ചെക്ക് തന്നില്ല. മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചില്ല, പിന്നീട് വക്കീലുമായി സംസാരിച്ചപ്പോള്‍ വിഡ്രോവല്‍ ചെക്ക് ഒപ്പിട്ട് തന്നാല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞതിന് ശേഷം ആറു ദിവസമായെന്നും ഇതുവരെ തീരുമാനമായില്ലെന്നും ഫിറോസ് ആരോപിച്ചു.

അതേസമയം ഫിറോസിന് പൂര്‍ണ്ണ പിന്തുണ നല്‍കി സമൂഹമാധ്യമങ്ങളും രംഗത്തുണ്ട്. വന്‍ പ്രതിഷേധമാണ് ബാങ്കിന് നേരെ ഉയരുന്നത്. മറ്റുള്ള ജീവനുകളെ രക്ഷിക്കാന്‍ പായുന്ന നന്മ മനസിനോട് ഇത്തരത്തിലൊരു അവഗണന വേണ്ടായിരുന്നു എന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ഫിറോസ് കുന്നംപറമ്പില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാങ്കിനെതിരെ രംഗത്ത് വന്നത്.

Exit mobile version