ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി മന്ത്രി കെകെ ഷൈലജ

കൊച്ചി: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനും ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.

എച്ച്വണ്‍ എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചുവെന്നാണ് ആരോപണം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചപ്പോള്‍ രോഗി മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. രോഗി മരിച്ചതില്‍ മെഡിക്കല്‍ കോളേജിലെ ആരുടെയെങ്കിലും ഭാഗത്ത് നിന്നും അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. വിശദ്ദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുമ്പ് കുറ്റം കണ്ടെത്തിയിടത്തെല്ലാം ശിക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version