ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദ്ദേശം

കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദ്ദേശം.

കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ച 62 വയസുകാരനായ ജേക്കബിന് ചികിത്സ നല്‍ക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.

വെന്റിലേറ്റര്‍ ഇല്ലാത്തതിനാലാണ് ആശുപത്രി അധികൃതര്‍ ജേക്കബിനെ മടക്കിയയച്ചുവെന്നും ആക്ഷേപമുണ്ട്.
അതേസമയം ജേക്കബിനെയും കൊണ്ട് കോട്ടയത്തെ മറ്റു രണ്ടു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല.

തുടര്‍ന്ന് ചികിത്സ നിഷേധിക്കുകയായിരുന്നു. കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടര്‍മാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version