യാത്രക്കാരുടെ ദുരിതത്തിന് അവസാനം; പാലരുവി എക്‌സ്പ്രസിന് ഇനിമുതല്‍ 14 കോച്ചുകള്‍

പാലരുവി എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു

കൊല്ലം: ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു, ഇനിമുതല്‍ തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ സഹിതം 14 കോച്ചുകള്‍. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് ഇക്കാര്യം അറിയിച്ചത്. പാലരുവി എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതേതുടര്‍ന്നാണ് നടപടി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് 16791, 16792 നമ്പര്‍ പാലരുവി എക്‌സ്പ്രസ് 14 കോച്ചുകളുള്ള ട്രെയിനായി ഓടിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ ഭാഗത്ത് നിന്നു നടപടിയുണ്ടായതെന്നു കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

വീണ്ടും പാലരുവി എക്‌സ്പ്രസ് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയാല്‍ ശക്തമായി പ്രതികരിക്കുമെന്നു റെയില്‍വേയ്ക്കു മുന്നറിയിപ്പ് നല്‍കിയതായും കൊടിക്കുന്നില്‍ വ്യക്തമാക്കി. പാലരുവി തിരുനെല്‍വേലി വരെ നീട്ടിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കുറഞ്ഞതു കാരണം റെയില്‍വേ സ്റ്റേഷന്റെ മധ്യഭാഗത്താണു ട്രെയിന്‍ നിര്‍ത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

Exit mobile version