ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഇരുപതു ദിവസത്തിനു ശേഷം പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു സംസ്‌കരിച്ചു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ മരണ കാരണം കണ്ടത്താന്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ചികിത്സ പിഴവാണ് എന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പറവൂര്‍ സ്വദേശി വിനുവിന്റെ ഭാര്യ റിന്‍സിയാണ് കഴിഞ്ഞ മെയ് 10 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഗര്‍ഭാശയത്തില്‍ ഉണ്ടായ മുഴ നീക്കം ചെയാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം രാത്രി 9 മണിയോടെ അപ്രതീക്ഷിതമായി റിന്‍സി മരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയാണ് പരാതിപ്പെട്ടത്.

തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഫോര്‍ട്ട് കൊച്ചി സബ്കളക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. എന്നാല്‍, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറിനു ശേഷം ഹൃദയമിടിപ്പും രക്ത സമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണമായതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

Exit mobile version