സുവര്‍ണ്ണാവസരം കിട്ടിയിട്ടും ദയനീയ പരാജയം; പിള്ളയെ മാറ്റണമെന്ന് ആവശ്യം, പകരക്കാരനാവുന്നത് കെ സുരേന്ദ്രന്‍…? ഇന്ന് നിര്‍ണ്ണായകയോഗം

പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനം മാത്രമാണ് കെ സുരേന്ദ്രന് ലഭിച്ചത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. ശബരിമല സ്ത്രീപ്രവേശനത്തില്‍ ലഭിച്ച സുവര്‍ണ്ണാവസരം പോലും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍ കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. പിഎസ് ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം.

ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്ന ആത്മവിമര്‍ശനത്തിലൂന്നിയാവും ചര്‍ച്ചകള്‍. സംഘടനാ സെക്രട്ടറിമാര്‍ക്കെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനം ഉണ്ടായേക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയം ഉറപ്പെന്ന് പാര്‍ട്ടി വിശ്വസിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. എന്നാല്‍ വോട്ട് എണ്ണി വന്നപ്പോള്‍ ഒരു ലക്ഷം വോട്ടിന് പുറകില്‍. വിജയപ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലും പിന്നില്‍പ്പോയി.

പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനം മാത്രമാണ് കെ സുരേന്ദ്രന് ലഭിച്ചത്. വിജയ സാധ്യത 100 ശതമാനം ഉറപ്പിച്ച മണ്ഡലമായിരുന്നു തൃശ്ശൂര്‍. പക്ഷേ അതും ലഭിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവേളയില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് വിമര്‍ശനം. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. പിള്ളയ്ക്ക് പകരക്കാരനാവാന്‍ കൂടുതല്‍ സാധ്യത തെളിയിരുന്നത് കെ സുരേന്ദ്രന് തന്നെയാണ്. ഉയരുന്ന പേരുകളില്‍ ഒന്നാമത് സുരേന്ദ്രന്റെ തന്നെയാണ്.

Exit mobile version