സ്ത്രീകളുടെ സീറ്റിന്റെ അടുത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും കൂടി മര്‍ദ്ദിച്ചു

പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ആര്‍ആര്‍കെ 558 ലെ കണ്ടക്ടര്‍ ആര്‍എസ് രതീഷ് കുമാറിന്(31) ആണ് മര്‍ദ്ദനമേറ്റത്

തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിന്റെ അടുത്ത് നിന്ന് മാറാന്‍ പറഞ്ഞതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ആര്‍ആര്‍കെ 558 ലെ കണ്ടക്ടര്‍ ആര്‍എസ് രതീഷ് കുമാറിന്(31) ആണ് മര്‍ദ്ദനമേറ്റത്. സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് മുന്നിലേക്ക് പോവാന്‍ യാത്രക്കാരനോട് കണ്ടക്ടര്‍ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് കണ്ടക്ടര്‍ പോലീസിന് നല്‍കിയ മൊഴി.

സ്തീകളുടെ സീറ്റിന്റെ അടുത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാലരാമപുരത്തിന് സമീപം വെച്ച് കണ്ടക്ടര്‍ യാത്രക്കാരനുമായി വാക്കേറ്റം നടത്തിയിരുന്നു. തുടര്‍ന്ന് യാത്രക്കാരന്‍ സുഹൃത്തുക്കളെ വിളിച്ച് പറയുകയും വെടിവച്ചാന്‍ കോവിലിനു ഭാഗത്തു സംഘം ചേര്‍ന്ന് നിന്നവര്‍ ബസില്‍ അതിക്രമിച്ച് കയറി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കണ്ടക്ടറെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Exit mobile version