സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വെയ്ക്കാതെ നാല് കുട്ടികളെ ഇരുത്തി മധ്യവയസ്‌കന്റെ യാത്ര! കൈകൂപ്പി തൊഴുത് പോലീസ്, പിന്നാലെ നടപടി; സംഭവം ഫോര്‍ട്ട് കൊച്ചിയില്‍

ഒരു സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് പോലും വെക്കാതെ നാലു കുട്ടികളുമായാണ് മധ്യവയസ്‌കന്‍ യാത്ര ചെയ്ത്.

കൊച്ചി: റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്ക് സ്വന്തം രക്ഷയ്ക്കായി നിരവധി കാര്യങ്ങളാണ് അനുദിനം പോലീസ് പറഞ്ഞുകൊടുക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ കരുതലുകള്‍ നല്‍കുന്നത് ഇരുചക്രവാഹന യാത്രികര്‍ക്കാണ്. എന്നാല്‍ അതൊന്നും തന്നെ ആരും ചെവികൊള്ളാറില്ല എന്നതാണ് വാസ്തവം. അതിനെ ശരിവെയ്ക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വരുന്നത്.

ഒരു സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് പോലും വെക്കാതെ നാലു കുട്ടികളുമായാണ് മധ്യവയസ്‌കന്‍ യാത്ര ചെയ്ത്. കണ്ടപ്പാടെ അവരെ ആദ്യം കൈക്കൂപ്പി തൊഴുകുകയായിരുന്നു. വാഹന സുരക്ഷ ജനങ്ങളെ ബോധ്യപ്പെടുത്താനായി ഫോട്ടോ വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്ന് സംഭവത്തെപ്പറ്റി വിനോദ് കുമാര്‍ പ്രതികരിച്ചു.

പതിവുപോലെ വെളി ഗ്രൗണ്ടില്‍ വാഹന പരിശോധന നടത്തുകയായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും. അപ്പോഴാണ് നാലു കുട്ടികളുമായി ഹെല്‍മറ്റ് വയ്ക്കാതെ പ്രായമായ ഒരാള്‍ സ്‌കൂട്ടര്‍ വരുന്നത് കണ്ടത്. ആ കാഴ്ച കണ്ട വിനോദ് കുമാര്‍ അറിയാതെ കൈകൂപ്പി നിന്നു. കണ്ടുനിന്നവരാണ് ഈ രംഗം മൊബൈലില്‍ പകര്‍ത്തിയത്.

ആദ്യത്തെ അമ്പരപ്പ് മാറിയതോടെ നിയമം തെറ്റിച്ച ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ വിട്ടത്. 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി. ഇയാളുടെ വാഹന രേഖകളില്‍ ഇന്‍ഷൂറന്‍സിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തുകയും ചെയ്തു. വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്.

Exit mobile version