സിപിഎമ്മിന്റെ പരാജയത്തിന് കാരണം, പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവം; ചര്‍ച്ചകള്‍ സജീവമാവുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരാജയത്തിന് കാരണം പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവമെന്ന ചര്‍ച്ചകള്‍ കേരളത്തില്‍ ഉടലെടുക്കുന്നു.

ജനകീയ വികാരം മാനിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ മുഖമായി വിഎസിനെ പാര്‍ട്ടി അവതരിപ്പിച്ചിരുന്നു. ഇക്കുറി അതും ഉണ്ടായില്ല. ഇത് സാധാരണ അണികളില്‍ എതിര്‍പ്പിന് ഇടയാക്കിയെന്നാണ് പാര്‍ട്ടി പ്രാദേശികവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കേരളത്തില്‍ എല്‍ഡിഎഫ് കനത്ത പരാജയമാണ് തെരഞ്ഞടുപ്പില്‍ നേരിട്ടത്. ആകെയുള്ള ഇരുപത് മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് അടിച്ച് കേറുകയായിരുന്നു. അവശേഷിച്ച ഒരു മണ്ഡലത്തിലാണ് എല്‍ഡിഎഫ് നേട്ടം കൈവരിച്ചത്. എല്‍ഡിഎഫ് തോല്‍വിക്ക് പിന്നില്‍ പല കാരണങ്ങളും ഉയര്‍ന്നിരുന്നു. പ്രചാരണ രംഗത്ത് വിഎസ് അച്യുതാനന്ദന്റെ അഭാവമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

പോസ്റ്ററുകളിലോ ഹോര്‍ഡിംഗുകളിലോ ഒന്നും ഇക്കുറി വിഎസിന്റെ ചിത്രം ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കൂറ്റന്‍ ഹോര്‍ഡിംഗുകളിലെല്ലാം സ്ഥാനം പിടിച്ചത്.

വര്‍ഗീയത വീഴും വികസനം വാഴും എന്ന ക്യാപ്ഷനോടെ അവതരിപ്പിച്ച പ്രചാരണ പരസ്യങ്ങളിലെല്ലാം തന്നെ മുഖ്യമന്ത്രിയുടെ മേല്‍ക്കൈ വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത് ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട് എന്നാണ്. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയമെന്നും വിഎസ് ഓര്‍മ്മിപ്പിച്ചിരുന്നു.

Exit mobile version